എൽ.ഡി.എഫ് സിക്സറടിച്ച് സെഞ്ച്വറി തികയ്ക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തൃക്കാക്കരയിൽ വിജയിക്കുന്നതോടെ എൽ.ഡി.എഫ് സിക്സറടിച്ച് സെഞ്ച്വറി തികയ്ക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലും അവതരിപ്പിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയാണ് ജോ ജോസഫ്. യു.ഡി.എഫ് വികസന വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയം പറയാൻ കഴിയാത്തതിനാൽ യു.ഡി.എഫ് നിലവാര തകർച്ചയിലേക്ക് പോവുകയാണ്. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ കണ്ടതുപോലുള്ള റിസൾട്ട് തൃക്കാക്കരയിലും ആവർത്തിക്കും. ജീവിതത്തിൽ ഇന്നുവരെ എൽഡിഎഫിന് വോട്ട് ചെയ്യാത്തവർപോലും തൃക്കാക്കരയിൽ ജോ ജോസഫിന് വോട്ടുചെയ്യുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എൻ എസ് എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടിരുന്നു. പെരുന്നയിലെത്തിയത് അനുഗ്രഹം വാങ്ങാനാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി പിടി തോമസിന് ആത്മബന്ധമാണുണ്ടായിരുന്നതെന്നും ഉമ തോമസ് പറഞ്ഞു. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്നും തന്റെ സന്ദർശനത്തെ ഏതുതരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.
എല്ലാ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് സമയത്ത് സമുദായ നേതാക്കളെ കണ്ട് പിന്തുണ ആവശ്യപ്പെടാറുണ്ടെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. എല്ലാ സ്ഥാനാർത്ഥികളും ബിഷപ്പുമാരെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെയും എൻഎസ്എസ് ജനറൽ സെക്രട്ടറിയെയുമൊക്കെ കാണാറുണ്ട്. മതേതരത്വം മതത്തിനെ നിഷേധിക്കലല്ല, ചേർത്തു നിർത്തലാണ്. അതുകൊണ്ടുതന്നെ സമുദായ നേതാക്കളെ കാണുന്നതിൽ ഒരു തെറ്റുമില്ലെന്നും പ്രതിപക്ഷനേതാവ് വിശദീകരിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വീട് കയറിയുള്ള പ്രചാരണം തുടരുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ പ്രചാരണത്തിനും വേഗതയേറും. പടമുകള്‍ ജുമാ മസ്ജിദ്, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് ഇന്ന് ഉമ തോമസിന്റെ പ്രചാരണം. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്കും ഇന്ന് മുതല്‍ തുടക്കമാകും. വരു ദിവസങ്ങളില്‍ ഇരു മുന്നണികളുടെയും പ്രമുഖ നേതാക്കള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തില്‍ സജീവമാകും. വികസന ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമായി ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക് തൃക്കാക്കര കടക്കുകയാണ്.
തൃക്കാക്കരയിലെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും. എ.എന്‍. രാധാകൃഷ്ണന്‍, എസ്. ജയകൃഷ്ണന്‍, ടി.പി. സിന്ധുമോള്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് കോഴിക്കോട് ചേരുന്ന കോര്‍ കമ്മിറ്റിയിലാകും തീരുമാനം.
Story Highlights: LDF will win in Thrikkakara Minister Mohammad Riyaz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here