ദളിത് യുവാവിന്റെ കസ്റ്റഡി മരണം; തമിഴ്നാട്ടിൽ ആറ് പൊലീസുകാർ അറസ്റ്റിൽ

തമിഴ്നാട്ടിൽ ദളിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. ആറുപേരെയും സൈദാപേട്ട് കോടതി ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകം, എസ് സി എസ്ടി അട്രോസിറ്റി ആക്ട് എന്നിവ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമത്തിന്റെ പ്രസക്തമായ വകുപ്പുകൾ ചേർക്കാൻ ദേശീയ പട്ടികജാതി കമ്മീഷൻ തമിഴ്‌നാട് പൊലീസിന് ശുപാർശ നൽകിയതിന് പിന്നാലെയാണ് എസ്‌സി/എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമം പ്രതികൾക്കെതിരെ ചുമത്തുന്നത്.
സീനിയർ സ്റ്റേഷൻ ഇൻസ്പെക്ടർ കുമാർ, ഹെഡ് കോൺസ്റ്റബിൾ മുനാബ്, കോൺസ്റ്റബിൾമാരായ പൗൻരാജ്, ജെഗജീവൻറാം, ചന്ദ്രകുമാർ, ഹോം ഗാർഡ് ദീപക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 29കാരനായ വിഘ്നേഷിൻറെ കൊലപാതകത്തിലാണ് പൊലീസുകാരായ പ്രതികൾക്കെതിരെ കസ്റ്റഡി കൊലപാതകത്തിനും കൊലപാതകം മറച്ചുവച്ചതിനും കേസെടുത്തത്.
Read Also : കെജ്രിവാളിനെതിരായ ട്വീറ്റ്; ബിജെപി നേതാവ് ബഗ്ഗയുടെ അറസ്റ്റിന് ചൊവ്വാഴ്ച വരെ സ്റ്റേ
കഴിഞ്ഞ മാസം 18നാണ് വിഘ്നേഷ്, സുരേഷ് എന്നിവരെ പൊലീസ് വാഹന പരിശോധനയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം യുവാക്കൾ നൽകിയിരുന്നില്ലെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് കഞ്ചാവും മദ്യക്കുപ്പികളും പിടിച്ചെടുത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് വിഘ്നേഷ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 9 പൊലീസുകാരെയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഘ്നേഷിന്റെ തലയിലടക്കം ഒരു സെൻറീമീറ്റർ ആഴത്തിൽ വരെയുള്ള മുറിവുകളും ചതവുകളും കണ്ടെത്തിയിരുന്നു.
Story Highlights: dalit youth custodial death 6 police officers arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here