ശ്രീലങ്കയിൽ തെരുവ് യുദ്ധം; പൊലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിനിടെ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 210 ആയി. ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസ് മഹിന്ദ രജപക്‌സെ ഉപേക്ഷിച്ചു. പ്രതിഷേധക്കാർ ടെംപിൾ ട്രീസിന് മുന്നിൽ സംഘടിച്ചതോടെയാണ് മഹിന്ദ രജപക്‌സെ അവിടെ നിന്ന് മാറിയത്. ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധക്കാർ പെട്രോൾ ബോംബെറിഞ്ഞിരുന്നു. സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
Read Also : ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു
ആഭ്യന്തര കലാപത്തിനിടെ ഇന്നലെ ഭരണപക്ഷ എംപി കൊല്ലപ്പെട്ടിരുന്നു. അമരകീർത്തി അതുകോരളയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ ഭരണപക്ഷ എംപി അമരകീർത്തി അതുകോരള വെടിയുതിർക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന സംഘർഷത്തിൽ 50 പേർക്കാണ് പരുക്കേറ്റത്. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പാർലമെന്റ് മാർച്ചും അക്രമാസക്തമായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ ഇന്നലെയാണ് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചത്. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ ഒടുവിൽ രാജിക്ക് വഴങ്ങിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയം മുതൽത്തന്നെ രാജി ആവശ്യം ഉയർന്നിരുന്നു.
Story Highlights: Policeman killed in Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here