കോടതി വിധി ബിജെപിക്കേറ്റ പ്രഹരം; കരിനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നാണ് കോണ്‍ഗ്രസ് നയമെന്ന് കെ സി വേണുഗോപാല്‍

കരിനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നീതി ന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് രാജ്യദ്രോഹക്കുറ്റം സ്‌റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ്. സര്‍ക്കാരിന് അപ്രിയമായത് പറഞ്ഞാല്‍ രാജ്യദ്രോഹമാകുന്ന രീതിയാണ് ഇന്ത്യയിലുള്ളതെന്നും കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിക്കുന്ന ധാരാളം കേസുകള്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ രാജ്യത്തുണ്ടായിട്ടുണ്ട്. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണമൊക്കെ അതിലുദാഹരണമാണ്. കുറ്റം ചെയ്തവരെ ശിക്ഷിക്കാന്‍ രാജ്യത്ത് ധാരാളം മാര്‍ഗങ്ങളുണ്ട്. അല്ലാതെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍, രാജ്യദ്രോഹ കുറ്റം ചുമത്തി, ജയിലിലടയ്ക്കുന്നത് കാടന്‍ രീതിയാണ്. തത്വത്തില്‍ സുപ്രിംകോടതിയില്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥതയില്ലാത്ത തീരുമാനാമായിരുന്നു കേന്ദ്രസര്‍ക്കാരിന്റേതെന്നും കോടതി വിധി ബിജെപി സര്‍ക്കാരിനേറ്റ പ്രഹരമാണെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പുനപരിശോധന കഴിയുന്നതുവരെയാണ് രാജ്യദ്രോഹക്കുറ്റം സുപിംകോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്‌ഐആര്‍ എടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ഈ വകുപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്.
Read Also : രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിർണായക നീക്കവുമായി സുപ്രിംകോടതി
ഇതൊരു കൊളോണിയല്‍ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹര്‍ജിക്കാരുടെ വാദമുഖങ്ങള്‍ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹര്‍ജിക്കാരില്‍ എത്ര പേര്‍ രാജ്യദ്രോഹക്കുറ്റത്തിനു ജയിലില്‍ കഴിയുന്നുണ്ടെന്ന ചോദ്യത്തിന് ഒരാള്‍ എന്നായിരുന്നു മറുപടി. രാജ്യദ്രോഹക്കുറ്റം ചുമത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് പൊലീസിനെ വിലക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ഇത് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു.
Story Highlights: k c venugopal about sedition law stay by supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here