ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടർക്കാവശ്യമായ ഒരുക്കങ്ങൾ സൗദിയിൽ അവസാന ഘട്ടത്തിൽ : എ.പി അബ്ദുള്ളക്കുട്ടി

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടർക്കാവശ്യമായ ഒരുക്കങ്ങൾ സൗദിയിൽ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. വിമാനക്കമ്പനികളുമായി ഹജ്ജ് സർവീസുകൾക്കുള്ള കരാർ ഒപ്പിട്ടു. ഹജ്ജ് തീർഥാടകരിൽ നിന്ന് മൂന്നര ലക്ഷത്തോളം രൂപ ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി യു.എ.ഇ ശൈഖിനെ വിളിച്ചു എന്ന തൻറെ വിവാദമായ പരാമർശം അബദ്ധത്തിൽ സംഭവിച്ചതാണ് എന്നും അബ്ദുള്ളക്കുട്ടി ജിദ്ദയിൽ പറഞ്ഞു. ( indian hajj pilgrimage abdullahkutty )
56,601 തീർഥാടകരാണ് ഇത്തവണ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനെത്തുന്നത്. മക്കയിൽ അസീസിയയിലും മദീനയിൽ ഹറം പള്ളിക്ക് സമീപം മർക്കസിയ ഏരിയയിലും എല്ലാ തീർഥാടകർക്കും താമസ സൌകര്യം ഒരുക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്താൻ 4 ദിവസത്തെ സന്ദർശനത്തിനായി സൌദിയിലെത്തിയതാണ് അബ്ദുള്ളക്കുട്ടി.
കൊച്ചി ഉൾപ്പെടെ 10 വിമാനത്താവളങ്ങളിൽ നിന്നാണ് ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തുക. ആദ്യ വിമാനം മെയ് 31നു പുറപ്പെടും. വിമാനക്കമ്പനികളുമായി ഹജ്ജ് സർവീസിനുള്ള കരാർ കഴിഞ്ഞ ദിവസം ഒപ്പുവെച്ചതായും അബ്ദുള്ളക്കുട്ടി പറഞ്ഞു.
തീർഥാടകരിൽ നിന്ന് ഏതാണ്ട് മൂന്നര ലക്ഷത്തോളം രൂപയാണ് ഈടാക്കുകയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നരേന്ദ്രമോഡി യു.എ.ഇ ശൈഖിനെ വിളിച്ചാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർധിപ്പിച്ചത് എന്ന തൻറെ ഒരു പ്രസംഗത്തിലെ വിവാദ പരാമർശത്തോട് അബ്ദുള്ളക്കുട്ടി ഇങ്ങിനെ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മദീന സന്ദർശനവും, ഉംറയും നിർവഹിച്ച അബ്ദുള്ളക്കുട്ടി ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് സൌഹൃദ സംഘത്തിൽ താൻ ഉണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Story Highlights: indian hajj pilgrimage abdullahkutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here