യുവതികളെ മുഖത്തടിച്ച കേസ്; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലപ്പുറത്ത് പാണാമ്പ്രയിൽ യുവതികളെ മുഖത്തടിച്ച കേസിലെ പ്രതി സി.എച്ച് ഇബ്രാഹീം ഷബീറിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ മാസം 19 നകം അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണമെന്നായിരുന്നു നിർദേശം.
മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷററിന്റെ മകനാണ് ഇബ്രാഹീം ഷബീർ. ഷബീർ അപകടകരമായ രീതിയിൽ കാറോടിച്ചതിനെ ചോദ്യം ചെയ്ത സ്കൂട്ടർ യാത്രികരായ പരപ്പനങ്ങാടി സ്വദേശിനികളായ അസ്‌ന, ഹംന എന്നിവരെ മർദിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ഏപ്രിൽ 16നാണ് സംഭവം നടന്നത്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലേക്ക് വരുകയായിരുന്ന ഇരുവരെയും പാണാമ്പ്രയിൽ എത്തിയപ്പോൾ ഷബീർ ആക്രമിച്ചെന്നാണ് കേസ്.
ഷബീറിന്റെ അപകടകരമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്തപ്പോൾ കാർ കുറുകെയിട്ട് ഷബീർ വഴിമുടക്കിയെന്നും യുവതികളുടെ മുഖത്ത് അടിച്ചെന്നുമാണ് പരാതി. യാത്രക്കാരിൽ ഒരാൾ ഇത് വിഡിയോയിൽ പകർത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതോടെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ആദ്യം നിസ്സാര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഭവം വിവാദമായതോടെ യുവതികളുടെ മൊഴി രേഖപ്പെടുത്തി.
Story Highlights: anticipatory bail in high court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here