രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പരിശീലകനെതിരെയുള്ള പീഡന പരാതി ഇന്ന് ലോകായുക്ത പരിഗണിക്കും

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പരിശീലകനെതിരെയുള്ള വിദ്യാർത്ഥിനിയുടെ പീഡന പരാതി ഇന്ന് ലോകായുക്ത പരിഗണിക്കും. പൊലീസിനും മുഖ്യമന്ത്രിക്കുമടക്കം പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ലോകായുക്തയെ സമീപിച്ചത്. ചീഫ് ഫ്ലയിംഗ് ഓഫീസർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. അക്കാദമി മാനേജ്മെന്റിനും, പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം വിദ്യാർത്ഥിനി രംഗത്ത് എത്തിയിരുന്നു.
തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയാണ് ചീഫ് ഫ്ലയിംഗ് ഇൻസ്ട്രക്റ്റർക്കെതിരെ പരാതി നൽകിയത്. പരിശീലനത്തിനിടെ അടക്കം തനിക്കെതിരെ ലൈംഗിക അതിക്രമമുണ്ടായെന്നാണ് പരാതി. പല തവണ ഒറ്റയ്ക്ക് ക്യാബിനിലെത്താൻ ആവശ്യപ്പെട്ടു. പരാതിയുമായി അക്കാദമിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഒത്തു തീർക്കാനുള്ള നീക്കങ്ങളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പരാതിക്കാരി പറയുന്നു.
ആരോപണ വിധേയനായ പരിശീലകന്റെ നിർദേശ പ്രകാരം സഹപാഠി തന്റെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. പരിശീലന കേന്ദ്രത്തിലെ അവഹേളനത്തിൽ മനം നൊന്ത് പൈലറ്റ് ട്രെയിനി നാടുവിട്ടിരുന്നു. ഇരുപത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
Story Highlights: rajiv gandhi aviation academy case update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here