വീണ്ടും അഴിക്കുള്ളിൽ; കിരണിനെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി

വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധി പുറത്തുവന്നതോടെ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. നിരവധി നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ അനുകൂല വിധിയെന്ന് ഡിവൈഎസ്പി രാജ്കുമാർ പ്രതികരിച്ചു. 306, 498, 498 എ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെയാണ് പുറപ്പെടുവിക്കുന്നത്. ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ 2021 ജൂൺ 21 നായിരുന്നു വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള വ്യക്തമാക്കി. വിധിയിൽ നിരാശയും വിയോജിപ്പുമുണ്ട്. ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. വിധിവരുന്നതിന് മുമ്പ് വലിയ ആത്മവിശ്വാസത്തിലായിരുന്നു കിരൺകുമാറിന്റെ അഭിഭാഷകൻ. എവിഡൻസ് ആക്റ്റ് അനുസരിച്ച് ഡിജിറ്റൽ മെറ്റീരിയൽസ് തെളിവല്ലെന്ന് അവകാശപ്പെട്ട് പ്രതാപചന്ദ്രൻ പിള്ള രംഗത്തെത്തിയിരുന്നു. അത് തെളിവാകണമെങ്കിൽ നിരവധി കടമ്പകൾ കടക്കണമെന്നും നടപടിക്രമങ്ങൾ പാലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
Read Also: വിസ്മയ കേസ് വിധി സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമാകണം; മന്ത്രി ആന്റണി രാജു
കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു. സംഭവങ്ങൾ പൊതുസമൂഹത്തിലെത്താൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി പറയുന്നു. ഇനിയും നിരവധി ഓഡിയോ ക്ലിപ്പുകളുണ്ട്. അതെല്ലാം കേട്ടുകഴിഞ്ഞാൽ മാത്രമേ വിസ്മയ അനുഭവിച്ച പീഡനത്തിന്റെ വ്യാപ്തി എന്താണെന്ന് മനസിലാവുകയുള്ളൂ. ഈ അവസ്ഥയിൽ കൂടുതലൊന്നും പറയാനാകില്ലെന്നും വിസ്മയയുടെ അമ്മ കൂട്ടിച്ചേർത്തു.
Story Highlights: vismaya case Kiran kumar shifted to Kollam District Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here