ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്റ്റാലിന്‍; പിണറായി വിജയന്‍ രണ്ടാമത്; സര്‍വെ നടന്നത് അഞ്ച് സംസ്ഥാനങ്ങളില്‍

ഒരു വര്‍ഷം മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് എം കെ സ്റ്റാലിനെന്ന് സര്‍വെ. സീ വോട്ടര്‍ സര്‍വെയിലാണ് സ്റ്റാലിന്‍ ജനപ്രീതിയുടെ കാര്യത്തില്‍ മറ്റ് നേതാക്കളെ കടത്തി വെട്ടിയതായുള്ള വിവരങ്ങളുള്ളത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് സര്‍വെ നടത്തിയത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കുമാണ് രണ്ടാം സ്ഥാനം. 41 ശതമാനത്തിലധികം ജനങ്ങളാണ് പിണറായി വിജയന്റെ ഭരണത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് അറിയിച്ചത്. മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്നത് ബംഗാളിലെ 39 ശതമാനം ജനങ്ങളാണ്.
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
തമിഴ്‌നാട്ടിലെ 85 ശതമാനം പേരും എം കെ സ്റ്റാലിന്റേയും ഡിഎംകെയുടേയും പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെന്ന് സര്‍വെ ഫലം തെളിയിക്കുന്നു. 10 വര്‍ഷത്തോളം പ്രതിപക്ഷത്തിരുന്ന ശേഷം വീണ്ടും അധികാരത്തിലെത്തുന്ന ഡിഎംകെയ്ക്ക് ഒരു വര്‍ഷത്തെ ഭരണത്തിലൂടെ തന്നെ ജനപ്രീതിയാര്‍ജിക്കാന്‍ സാധിച്ചെന്ന് ജനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
41 ശതമാനം പേരാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ പ്രകടനം വളരെ മികച്ചതാണെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. 44 ശതമാനം പേര്‍ സ്റ്റാലിന്‍ ഭരണത്തില്‍ തൃപ്തിയുണ്ടെന്നും പറഞ്ഞു. ഇങ്ങനെ ആകെ 85 ശതമാനം പേരാണ് സ്റ്റാലിന്‍ ഭരണത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുന്നുവെന്നതാണ് സര്‍വെ തെളിയിക്കുന്ന മറ്റൊരു സുപ്രധാന കാര്യം. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 17 ശതമാനം ആളുകള്‍ക്ക് മാത്രമേ പൂര്‍ണ തൃപ്തിയുള്ളൂ. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ മോദിയേക്കാള്‍ യോഗ്യത രാഹുല്‍ ഗാന്ധിക്കാണെന്ന് തമിഴ്‌നാട്ടിലെ 54 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
Story Highlights: mk stalin most popular political leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here