ലഹരി വസ്തുക്കൾ വിൽക്കുന്ന സ്ത്രീ പിങ്ക് പൊലീസുകാരെ മർദിച്ചു

ലഹരി വസ്തുക്കൾ വിൽക്കുന്ന സ്ത്രീ പിങ്ക് പൊലീസിനെ ആക്രമിച്ചു. ലഹരിവസ്തുക്കൾ ശിശുഭവനിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് തടയുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊൽക്കത്തയിൽ നിന്നുള്ള സീമയെ പൊലീസ് അറസ്റ്റ് ചെയ്തു. സിവിൽ പൊലീസ് ഓഫീസർമാരായ പി.എം നിഷ, സ്നേഹലത എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. നിഷയുടെ കൈക്കും കാലിനും പരുക്കേറ്റു.
Read Also: എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; സർക്കാരിന്റെ അപ്പീൽ മാറ്റി
ആലുവയിൽ സ്ഥിതി ചെയ്യുന്ന അനാഥമന്ദിരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവിടുത്തെ കുട്ടികൾക്ക് ലഹരി മരുന്നുകൾ എത്തിച്ച് നൽകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിങ്ക് പൊലീസിന്റെ നിരീക്ഷണം കർശനമാക്കിയിരുന്നത്. സീമ ഉച്ചയോടെ ആലുവ ജില്ലാ ആശുപത്രി കവലയിലെത്തി. ലഹരി വസ്തുക്കൾ കൈമാറവേ ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പിങ്ക് പൊലീസ് ഓഫീസർക്ക് അക്രമണമേറ്റത്.
ആക്രമണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ കൂടുതൽ പൊലീസെത്തിയാണ് കീഴടക്കിയത്. പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
Story Highlights: Woman beats pink police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here