രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട്: കുല്‍ദീപ് ബിഷ്‌ണോയിയെ പദവികളില്‍ നിന്ന് നീക്കി കോണ്‍ഗ്രസ്

ഹരിയാന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത കുല്‍ദീപ് ബിഷ്‌ണോയ്‌ക്കെതിരെ നടപടി. പാര്‍ട്ടി പദവികളില്‍ നിന്ന് കോണ്‍ഗ്രസ് കുല്‍ദീപിനെ നീക്കി. പ്രവര്‍ത്തക സമിതി ക്ഷണിതാവ് എന്നതടക്കമുള്ള എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും കുല്‍ദീപിനെ നീക്കിയിട്ടുണ്ട്. (Kuldeep Bishnoi Expelled from congress For Cross-Voting In Rajya Sabha Election)
പാര്‍ട്ടി നടപടിയെടുക്കുന്നത് സെലക്ടീവായാണെന്ന് സ്ഥാനങ്ങളില്‍ നിന്ന് പുറത്തായശേഷം കുല്‍ദീപ് കുറ്റപ്പെടുത്തി. ചിലര്‍ക്കെതിരെ അതിവേഗം നടപടിയുണ്ടാകുകയും ചിലര്‍ക്കെതിരെ ഒരുതെറ്റിനും നടപടിയുണ്ടാകാതിരിക്കുകയും ചെയ്യുന്നു. പാര്‍ട്ടി എല്ലാവരോടും ഒരുപോലെ പെരുമാറേണ്ടതുണ്ടെന്ന് കുല്‍ദീപ് കുറ്റപ്പെടുത്തി.
കുല്‍ദീപ് ബിഷ്‌ണോയ് കൂറുമാറ്റി വോട്ടുചെയ്തതിനെത്തുടര്‍ന്ന് ഹരിയാനയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം മാറിമറിഞ്ഞിരുന്നു. ഹരിയാനയില്‍ അര്‍ധരാത്രിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഒടുവില്‍ പരിസമാപ്തിയിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ ഹൃദയം തകര്‍ക്കുന്ന ഫലങ്ങളാണ് പുറത്തെത്തിയത്. അജയ് മാക്കന്‍ ജയിച്ചെന്ന് ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് ഇതേ ട്വീറ്റ് കോണ്‍ഗ്രസിന് പിന്‍വലിക്കേണ്ടി വന്നു. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ബിജെപി പിന്തുണയുള്ള മാധ്യമ മുതലാളി കാര്‍ത്തികേയ ശര്‍മ വിജയിയായി. ബിജെപിയുടെ മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും ഹരിയാനയില്‍ വിജയം നേടി.
രാജസ്ഥാനില്‍ ഒരു സീറ്റ് ബി ജെ പിക്ക് ലഭിച്ചു. മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിംഗ് സുര്‍ ജേവാല, പ്രമോദ് തിവാരി എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഘനശ്യാം തിവാരിയും ജയിച്ചു. ബിജെപി സ്വതന്ത്രനും, സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു.
കര്‍ണാടകയില്‍ നിന്ന് നിര്‍മ്മലാ സീതാരാമനും , കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം രമേശും രാജ്യസഭയിലേക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്ക് കിട്ടി. പ്രഫറന്‍ഷ്യല്‍ വോട്ടിങ്ങിലേക്ക് നീങ്ങിയ നാലാം സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലെഹര്‍ സിങ് സിരോയ വിജയിച്ചു. നിര്‍മ്മലാ സീതാരാമന്‍, നടന്‍ ജഗ്ഗീഷ് അടക്കം മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസില്‍ ജയറാം രമേശ് മാത്രമാണ് വിജയിച്ചത്. നിര്‍മല സീതാരാമനും ജയറാം രമേശിനും 46 വോട്ട് വീതം ലഭിച്ചു.
Story Highlights: Kuldeep Bishnoi Expelled from congress For Cross-Voting In Rajya Sabha Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here