” മുഖ്യമന്ത്രി പിണറായി വിജയൻ എന്നെ അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളം”; ഗുരുതര ആരോപണവുമായി വീണ്ടും സ്വപ്ന

തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുമായും ഭാര്യ കമലയുമായും താൻ പലവട്ടം സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. ഒരു പുതിയ കേസ് കൂടി തൻ്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.
കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം.
മുഖ്യമന്ത്രിക്ക് ഷാജ് കിരണുമായി ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. – സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതിപക്ഷ ആരോപണത്തിൽ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങുകയാണ് എൽഡിഎഫ്. ഈ മാസം 21 മുതൽ ജില്ലകളിൽ റാലിയും പൊതുയോഗവും നടത്തും. ഇന്നു നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഇടത് നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സ്വപ്‍ന സുരേഷിന്റെ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭത്തേയും പ്രതിരോധിക്കും.
എൽഡിഎഫ് യോഗത്തിൽ വിമാനത്തിലെ പ്രതിഷേധം വിശദീകരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി. താൻ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയായിരുന്നെന്ന് ഇ പി ജയരാജൻ യോഗത്തിൽ പറഞ്ഞു. വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. വഴിയിൽ നിന്ന് ഇപി പ്രതിരോധം തീർത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തന്‍റെ നേർക്ക് വന്നവരെ തടഞ്ഞത് ജയരാജൻ ആണെന്ന് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: swapna suresh again with serious allegations against Chief Minister Pinarayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here