അനധികൃത കെട്ടിട നമ്പർ; കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം

കോഴിക്കോട് കോർപറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തില്‍ കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. കോർപ്പറേഷൻ സെക്രട്ടറി മാറിനിന്ന് കേസ് അന്വേഷിക്കണം. ജീവനക്കാരെ ബലിയാടാക്കുന്ന രീതി നിർത്തണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.
പൊളിക്കാൻ നിർദേശിച്ച കെട്ടിടത്തിന് നമ്പർ ഇട്ട് നൽകിയ സംഭവത്തിൽ നാല് പേർക്കെതിരെയാണ് നടപടിക്ക് ഉത്തരവിട്ടത്. കോർപറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം. കോഴിക്കോട് കോർപറേഷൻ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വൻ തട്ടിപ്പാണ് കോർപറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്.
Read Also: കോഴിക്കോട് കോര്‍പറേഷനില്‍ ബിജെപി പ്രതിഷേധം
അതേസമയം കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് ടൗൺ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിർമ്മാണം, ഐ ടീ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
Story Highlights: Employees protest at Kozhikode Corporation on illegal building permission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here