സി.ഐയുടെയും ഡ്രൈവറുടെയും ദേഹത്ത് മലിനജലം ഒഴിച്ചു; മലിനജല സംസ്കരണ പ്ലാൻ്റിനെതിരായ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട് ആവിക്കൽതോട്ടിൽ മലിനജല സംസ്കരണ പ്ലാൻ്റ് നിർമിക്കുന്നതിനെതിരെ ഇന്നും ശക്തമായ പ്രതിഷേധം. മൂന്ന് കിലോമീറ്റർ ദൂരം പ്രകടനം നടത്തിയ നാട്ടുകാർ നടക്കാവിൽ ദേശീയപാത ഉപരോധിച്ചു. സ്ത്രീകൾ ഉൾപ്പടെ അമ്പതോളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് പൊലീസ് ഗതാഗതം പുനസ്ഥാപിച്ചത്. പ്രതിഷേധത്തിനിടയിലും പദ്ധതി പ്രദേശത്തെ മണ്ണ് പരിശോധനയുമായി കോർപറേഷൻ അധികൃതർ മുന്നോട്ട് പോവുകയാണ്. ആവിക്കൽ തോട്ടിൽ പൊലീസ് ജീപ്പിലിരിക്കുകയായിരുന്ന മെഡിക്കൽ കോളജ് സി.ഐയുടെയും ഡ്രൈവറുടെയും ദേഹത്തേക്ക് മലിനജലം ഒഴിച്ച ശേഷമാണ് പ്രതിഷേധക്കാരൻ ഓടി രക്ഷപ്പെട്ടത്. ( protest against the sewage treatment plant in Kozhikode )
Read Also: കോഴിക്കോട് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം
പ്രതിഷേധം കണക്കിലെടുത്ത് പുലർച്ചെ അഞ്ച് മണിക്ക് തന്നെ മണ്ണ് പരിശോധനയ്ക്കാവശ്യമായ യന്ത്രങ്ങൾ പൊലീസ് സഹായത്തോടെ ഉദ്യോഗസ്ഥർ ആവിക്കൽ തോട്ടിലെത്തിച്ചിരുന്നു. വിവരമറിഞ്ഞാണ് സ്ത്രീകൾ ഉൾപ്പടെയുള്ള നൂറ് കണക്കിന് പ്രദേശവാസികൾ പ്രതിഷേധവുമായെത്തിയത്. തുടർന്ന് മേയർ ഭവൻ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രകടനം തുടങ്ങി.
പ്രകടനം മുന്നോട്ട് നീങ്ങിയതോടെ സമര രീതി മാറ്റി. ദേശീയപാതയിൽ കയറിയ സമരക്കാർ നടക്കാവ് പൊലീസ് സ്റ്റേഷന് മുൻപിൽ പാത ഉപരോധിച്ചു. കനത്ത മഴയിലും റോഡ് ഉപരോധം തുടർന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പൊലീസ് നടപടി തുടങ്ങി. സമരത്തിൽ പങ്കെടുത്ത വീട്ടമ്മയെ പൊലീസ് മർദിച്ചെന്നും ആരോപണം ഉയർന്നു. ഇതിനിടയിലാണ് മെഡിക്കൽ കോളജ് സി.ഐയുടെയും ഡ്രൈവറുടെയും ദേഹത്തേക്ക് മലിനജലം ഒഴിച്ചത്.
Story Highlights: protest against the sewage treatment plant in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here