ശിവസേനക്കും ഉദ്ദവ് താക്കറെയ്ക്കും ഇന്ന് നിർണായക ദിനം; ഹർജികൾ സുപ്രിം കോടതിയുടെ പരിഗണനയിൽ
ശിവസേനക്കും ഉദ്ദവ് താക്കറെയ്ക്കും ഇന്ന് നിർണായക ദിനം. സ്പീക്കർ തെരഞ്ഞെടുപ്പും ഷിൻഡെ സർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പും ചോദ്യം ചെയ്ത് ശിവസേനയിലെ ഉദ്ദവ് താക്കറെ വിഭാഗം നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ട്. ശിവസേനയിലെ താക്കറെ – ഷിൻഡെ പക്ഷങ്ങളുടെതായി 4 ഹർജികളാണ് സുപ്രിം കോടതിയുടെ പരിഗണക്ക് എത്തുന്നത്. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് താക്കറെ പക്ഷം സുപ്രിം കോടതിയിൽ ആവശ്യപ്പെടും. ശിവസേനക്കും, താക്കറെ കുടുംബത്തിനും ഏറെ നിർണ്ണായകമായ നാലു ഹർജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിൽ ഉള്ളത് ( critical day Shiv Sena and Uddhav Thackeray ).
താക്കറെ പക്ഷത്തിന്റെ മൂന്ന് ഹർജികളും വിമതരുടെ ഒരു ഹർജിമാണ് കോടതിക്ക് മുന്നിലുള്ളത്. അയോഗ്യത നോട്ടീസ് നിലനിൽക്കുന്ന വിമത എംഎൽഎമാരുടെ പിന്തുണയുള്ള ഏക്നാഥ് ഷിൻഡെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണർ ഭഗത് സിങ് കോഷ്യാരിയുടെ തീരുമാനം ചോദ്യം ചെയ്തു. സുഭാഷ് ദേശായി സമർപ്പിച്ചതാണ് ഒരു ഹർജി.
ഷിൻഡെ വിഭാഗത്തിന്റെ വിപ്പ് ഭരത് ഗോഗവാലെയെ, ശിവസേനയുടെ വീപ് ആയി അംഗീകരിച്ച സ്പീക്കർ രാഹുൽ നർവേകറിന്റെ തീരുമാനം ചെയ്തു താക്കറെ പക്ഷം സമർപ്പിച്ചതാണ് സുപ്രിം കോടതിക്ക് മുന്നിലുള്ള മറ്റൊരു ഹർജി. അയോഗ്യത നടപടികളിൽ അന്തിമ വിധി വരുന്നതുവരെ16 വിമത എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് താക്കറെ പക്ഷത്തിന്റെ വിപ്പ് സുനിൽ പ്രഭു നൽകിയ ഹർജിയും കോടതിക്ക് മുന്നിലുണ്ട്.
മുൻ ഡെപ്യുട്ടി സ്പീക്കർ നർഹരി സിർവാളിന്റ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തു 16 വിമത എംഎൽഎമാർ സമർപ്പിച്ച ഹർജിയും സുപ്രിം കോടതിയുടെ പരിഗണയിലാണ്. ഈ നാല് ഹർജികളും ഇന്ന് പരിഗണിക്കുമെന്ന് അറിയിച്ചാണ് കോടതി മാറ്റിവച്ചത്.
ഹർജികൾ ഇന്ന് ലിസ്റ്റ് ചെയ്തില്ലെങ്കിൽ, അടിയന്തരമായി ഹർജികൾ പരിഗണിക്കണമെന്ന് താക്കറെ പക്ഷത്തിന് വേണ്ടി കപിൽ സിബൽ സുപ്രിം കോടതിയിൽ ആവശ്യപ്പെടും. കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ ഉദ്ധവ് തക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയാകും.
സർക്കാർ രൂപീകരിച്ചതിന് പിന്നാലെ പാർട്ടിയിൽ പിടിമുറുക്കുകയാണ് ഏക് നാഥ് ഷിൻഡെ. സഭയിൽ ഭൂരിപക്ഷം തെളിയിച്ച സാഹചര്യത്തിൽ സുപ്രിം കോടതിയിൽ നിന്നും മറിച്ചൊരു വിധിയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഷിൻഡെ വിഭാഗം.
ഉദ്ദവ് പക്ഷത്തിൻ്റെ ഹർജികളിൽ സുപ്രിം കോടതി നിലപാട് അറിഞ്ഞ ശേഷം യഥാർത്ഥ ശിവസേന തങ്ങളുടേതെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് ഷിൻഡെ പക്ഷത്തിന്റെ നീക്കം.
Story Highlights: critical day Shiv Sena and Uddhav Thackeray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here