റെനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. അധികാരമേറ്റശേഷം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികൾ വിക്രമസിംഗെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വിക്രമസിംഗെയ്ക്കെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്. (ranil wickremesinghe take oath today)
ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായ സാമ്പത്തിക അരക്ഷിതാവസ്ഥയും ജനങ്ങളുടെ ശക്തമായ പ്രതിഷേധവും തുടരുന്നതിനിടയാണ് റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആകുന്നത്. പ്രതിസന്ധിയുടെ ആഴങ്ങളിൽപ്പെട്ട് ഉഴലുന്ന രാജ്യത്തെ കൈപിടിച്ചുയർത്തുവാൻ എന്ത് മാജിക് പ്രഖ്യാപനമാണ് വിക്രമസിംഗെ നടത്തുക എന്നുള്ളതാണ് ഏറെ നിർണായകം. സത്യപ്രതിജ്ഞക്ക് ശേഷം രാജ്യത്തിന്റെ പ്രശ്നപരിഹാരത്തിനുതകുന്ന പ്രത്യേക പാക്കേജോ പ്രഖ്യാപനങ്ങളോ വിക്രമസിംഗെ നടത്തുമെന്നാണ് സൂചന.
അതേസമയം, വിക്രമസിംഗെയെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന നിലപാടിൽ തുടരുകയാണ് പ്രക്ഷോഭകാരികൾ. റെനിലിന്റെ രാജിക്കായി രാജ്യത്ത് പ്രക്ഷോഭം ശക്തമാക്കാനും തീരുമാനമുണ്ട്. രജപക്സെ കുടുംബത്തിന്റെ തുടർച്ചയായിരിക്കും റെനിൽ എന്നുള്ളതാണ് പ്രക്ഷോഭകാരികൾ ചൂണ്ടിക്കാട്ടുന്നത്. റെനിലിനെ പിന്തുണച്ച എംപിമാർക്കെതിരെയും പ്രതിഷേധം ഉയർന്നേക്കും. പ്രതിഷേധം രൂക്ഷമായാൽ അടിച്ചമർത്താനാണ് സൈന്യത്തിന്റെ തീരുമാനം. പ്രതിഷേധക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. വേണ്ടിവന്നാൽ, ഏറ്റുമുട്ടലിന് തയ്യാറാണെന്ന നിലപാടിലാണ് വിദ്യാർത്ഥികളും പ്രൊഫഷണലുകളും പൊതുപ്രവർത്തകരും ഉൾപ്പെടെയുള്ള പ്രക്ഷോഭകാരികൾ. അതേസമയം, ഇന്ധനക്ഷമം പരിഹരിക്കുന്നതിന് പെട്രോൾ വഹിച്ചുള്ള കൂടുതൽ കപ്പലുകൾ ഇന്ന് രാജ്യത്തേക്ക് എത്തുമെന്നും സൂചനയുണ്ട്.
പ്രക്ഷോഭം നടത്തുന്നവർ രാജ്യത്തിന്‍റെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ പൂർണമായി ഒഴിയണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ മന്ദിരങ്ങളിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റെനിൽ വിക്രമസിംഗെ ബുധനാഴ്ചയാണ് തെരഞ്ഞെടുത്തത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് വിക്രമസിംഗെയെ പ്രസിഡന്റായി എത്തുന്നത്. വോട്ടെടുപ്പിൽ 219ൽ 134 വോട്ടുകൾ നേടിയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്. ആക്ടിംഗ് പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് അദ്ദേഹം പാർലമെൻറിൽ പറഞ്ഞു. ഒരു വർഷത്തിനകം സാമ്പത്തിക രംഗം ശക്തിപ്പെടുത്തും. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു തവണ ലങ്കൻ പ്രധാനമന്ത്രിയായ പരിചയമുള്ളയാണ് വിക്രമസിംഗെ.
Story Highlights: ranil wickremesinghe take oath today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here