സാമ്പത്തിക ക്രമക്കേട് കേസ്; ധർമരാജ് റസാലം ഇഡി ഓഫീസിൽ ഹാജരായി

സാമ്പത്തിക ക്രമക്കേട് കേസിൽ സിഎസ്ഐ സഭാ കോർഡിനേറ്റർ ധർമരാജ് റസാലം കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. ഇന്നലെ ധർമരാജ് റസാലത്തിൻ്റെ വിദേശയാത്ര തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. സഭാ സെക്രട്ടറി പ്രവീൺ ഒളിവിലാണ്. കൃത്യം 11 മണിക്ക് തന്നെ ധർമരാജ് റസാലം ഇഡി ഓഫീസിലെത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ റസാലം തയ്യാറായില്ല.
ഇന്നലെ സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.ഡി പിടിച്ചെടുത്തിട്ടില്ലെന്നും സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലം സഭാ സമ്മേളനത്തിനായി യു.കെയിലേക്ക് പോകുമെന്നുമാണ് സഭാ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ രാത്രി യുകെയിലേക്ക് പോവാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.ഡി തടയുകയായിരുന്നു.
സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. സഭാ സെക്രട്ടറി പ്രവീണിനെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി ശ്രമിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിഷപ് ധർമ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.
Story Highlights: dharmaraj rasalam ed office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here