ഭവന നിര്‍മ്മാണ ബോര്‍ഡിനെ പ്രതാപ കാലത്തേക്ക് തിരിച്ചെത്തിക്കും: കെ രാജന്‍

ലക്ഷം വീട് പദ്ധതി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ അമ്പലനഗര്‍ ഭവന പദ്ധതി പ്രദേശത്ത് നിര്‍മിക്കുന്ന ‘നീലാംബരി പാര്‍പ്പിട സമുച്ചയ’ത്തിന്റെ നിര്‍മാണ ഉദ്ഘാടനവും ഭവന നിര്‍മ്മാണ ബോര്‍ഡ് നിര്‍മിച്ച പട്ടം കൊമേഷ്യല്‍ കോംപ്ലക്സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരസ്പര്യം മാതൃകയില്‍ 11 നിലകളിലായി 80 ഫ്ളാറ്റുകളാണ് അമ്പലമുക്ക് അമ്പലനഗറില്‍ നിര്‍മിക്കുന്നത്. താഴത്തെ നിലയില്‍ 80 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. കൂടാതെ റിക്രിയേഷന്‍ ഏരിയ, സോളാര്‍ ലൈറ്റിംഗ് സംവിധാനം, ലിഫ്റ്റ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുമുണ്ടാകും. നിര്‍മാണം തുടങ്ങുന്നതിനു മുമ്പ് ഉപഭോക്താക്കളെ കണ്ടെത്തി അവരില്‍ നിന്ന് ഫ്ലാറ്റിന്റെ തുക ഘട്ടം ഘട്ടമായാണ് സ്വീകരിക്കുന്നത്. ഭൂമി വില ഉള്‍പ്പെടെ 44.85 കോടി രൂപയാണ് പദ്ധതി ചെലവ്. 20 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഫ്ലാറ്റിന്റെ ആദ്യ വില്‍പനയുടെ സാക്ഷ്യപത്രം ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
തിരുവനന്തപുരം പട്ടം ജംഗ്ഷനില്‍ 15.06 സെന്റ് സ്ഥലത്ത് മൂന്ന് നിലയില്‍ നിര്‍മിച്ചിരിക്കുന്ന വ്യാപാര സമുച്ചയത്തിന് ഭൂമി വില ഉള്‍പ്പെടെ 5.47 കോടി രൂപ ചെലവായി. താഴത്തെ നിലയില്‍ ആറും ഒന്നാമത്തെയും രണ്ടാമത്തെയും നിലകളില്‍ രണ്ട് വലിയ കടമുറികളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ നിലയിലും ശൗചാലയ സംവിധാനം, ലിഫ്റ്റ്, രണ്ട് സ്റ്റെയര്‍കേസ്, 10 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
Story Highlights: Will bring Housing Board back to its glory days: K Rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here