ഗുജറാത്തിൽ മാഫിയകളെ സംരക്ഷിക്കുന്നത് ആര്? വ്യാജ മദ്യ ദുരന്തത്തിൽ രാഹുൽ ഗാന്ധി

ഗുജറാത്തിലെ വ്യാജ മദ്യ ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ബാപ്പുവിന്റെയും സർദാർ പട്ടേലിന്റെയും നാട്ടിൽ നടക്കുന്ന മയക്കുമരുന്ന് കച്ചവടം ആശങ്കാജനകമാണ്. ശതകോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് തുടർച്ചയായി കണ്ടെടുക്കുന്നു. ഏത് ഭരണ ശക്തികളാണ് ലഹരി മാഫിയകൾക്ക് സംരക്ഷണം നൽകുന്നത്? ലഹരി ഉപയോഗത്തെ തുടർന്ന് ഗുജറാത്തിൽ വർധിച്ചു വരുന്ന മരണ നിരക്കിൽ ആശങ്കയുണ്ടെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
അതേസമയം ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് 42 പേർ മരിച്ച സംഭത്തില്‍ ബോട്ടാഡിലെയും അഹമ്മദാബാദിലെയും രണ്ട് പൊലീസ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റുകയും മറ്റ് ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ബോട്ടാഡ് എസ്പി കരൺരാജ് വഗേല, അഹമ്മദാബാദ് എസ്പി വീരേന്ദ്രസിംഗ് യാദവ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. രണ്ട് ഡെപ്യൂട്ടി എസ്പിമാർ ഉൾപ്പെടെ മറ്റ് ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി രാജ് കുമാർ പറഞ്ഞു.
പ്രദേശങ്ങളിൽ വിഷ മദ്യത്തിന്റെ, വിൽപ്പന, ഉപഭോഗം എന്നിവ തടയുന്നതിൽ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതിനാലാണ് ഇവരെ സസ്പെൻഡ് ചെയ്തതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കത്തിൽ പറയുന്നു. ബോട്ടാഡ് ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ വ്യാജ മദ്യം വില്‍ക്കുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 25നാണ് കേസിനാസ്പതമായ സംഭവം നടന്നത്. ബോട്ടാഡിലും അഹമ്മദാബാദ് ജില്ലയിലുമായി 42 പേരാണ് വ്യാജ മദ്യം കഴിച്ച് മരിച്ചത്. നിലവില്‍ 97 പേർ ചികിത്സയിലാണ്.
Story Highlights: Who Is Protecting Mafias In Gujarat: Rahul Gandhi On Illicit Liquor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here