‘കണ്ണെഴുതി മനയോല ചാര്‍ത്തി ചായില്യമിട്ട് ‘കുട്ടിപ്പൊലീസുകാര്‍’; കുട്ടികള്‍ക്ക് വേറിട്ട അനുഭവം നൽകി ശില്‍പശാല

പരേഡും വ്യായാമങ്ങളുമൊക്കെയായി കടുത്ത അച്ചടക്കത്തിലാണ് സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ പരിശീലനവും പ്രവര്‍ത്തനവും. എന്നാല്‍ കാച്ചാണി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടിപ്പോലീസുകാര്‍ക്ക് ഇന്നലെ തീര്‍ത്തും വ്യത്യസ്ഥമായ ദിവസമായിരുന്നു. വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന വരവിളിയിലെ മുഖത്തെഴുത്ത് ശില്‍പശാലയാണ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായത്.
കാച്ചാണി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 35 സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. തെയ്യം കലയെ അടിസ്ഥാനമാക്കി മ്യൂറല്‍ പെയിന്റിംഗ്, ചിത്ര രചന, ഫോട്ടോഗ്രാഫി പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നവയും വരവിളിയില്‍ ഒരുക്കിയിട്ടുണ്ട്. ഇന്നലെ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥിയായി.
കറുത്ത മഷികൊണ്ട് കണ്ണെഴുതി മുഖത്താകെ ഓറഞ്ച് നിറത്തില്‍ മനയോല ചാര്‍ത്തി ചായില്യവും വെള്ളയുമിട്ട് വടക്കന്‍ മലബാറിലെ തെയ്യക്കോലങ്ങളിലേക്ക് കുട്ടിപ്പോലീസുകാര്‍ വേഷപ്പകര്‍ച്ച നടത്തി. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ഉദയകുമാറിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂരില്‍ നിന്നുള്ള തെയ്യം കലാകാരന്മാരാണ് ശില്‍പശാലക്ക് നേതൃത്വം നല്‍കിയത്. ശില്‍പശാലയില്‍ പങ്കെടുത്ത കുട്ടികളുടെ മുഖത്തിന്റെ ഒരു വശത്ത് തെയ്യം കലാകാരന്മാര്‍ മുഖത്തെഴുതി. മറുവശത്ത് കുട്ടികളെക്കൊണ്ട് പരസ്പരം മുഖത്തെഴുതിച്ച് പരിശീലനവും നല്‍കി.
മുഖത്തെഴുതാന്‍ ഉപയോഗിക്കുന്ന ചായില്യം, മനയോല, വെള്ള, അരിപ്പൊടി, മഷി, പച്ച തുടങ്ങിയ ചായങ്ങളെക്കുറിച്ചും ശാന്തം, രൗദ്രം, ആണ്‍ ദൈവം, പെണ്‍ ദൈവം, അമ്മ ദൈവം എന്നിങ്ങനെ തെയ്യക്കോലങ്ങള്‍ക്കനുസരിച്ചു മുഖത്തെഴുത്തിലുള്ള വൈവിധ്യങ്ങളെക്കുറിച്ചും വിശദമായ ക്ലാസും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ആര്‍ട്ടിസ്റ്റ് ഭട്ടതിരിയുടെ നേതൃത്വത്തില്‍ നടന്ന കാലിഗ്രഫി ശില്‍പശാലയിലും സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ പങ്കെടുത്തു.
Story Highlights: workshop for police students in trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here