അക്യുപഞ്ചർ പ്രസവത്തിൽ കുഞ്ഞ് മരിച്ചു, പിതാവിനെതിരെ പരാതി
മലപ്പുറം തിരൂർ വെങ്ങല്ലൂരിലെ കുട്ടികളുടെ മരണത്തിൽ ദുരൂഹത. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം നടത്തിയ കുഞ്ഞാണ് ശനിയാഴ്ച മരിച്ചത്. പിതാവിനെതിരെ തലക്കാട് മെഡിക്കൽ ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അശാസ്ത്രീയ രീതിയിലാണ് പ്രസവം നടന്നതെന്ന് മെഡിക്കൽ ഓഫീസർ പ്രസന്ന കുമാർ 24 നോട് പറഞ്ഞു.
വെങ്ങല്ലൂ സ്വദേശി കോടേരി വളപ്പിൽ മുഹമ്മദ് താഹയ്‌ക്കെതിരെയാണ് പരാതി. ഇയാളുടെ ഭാര്യയ്ക്ക് സിസേറിയൻ രൂപത്തിലാണ് ആദ്യ മൂന്ന് പ്രസവവും നടന്നത്. സങ്കീർണതയുണ്ടെന്നും ഈ രൂപത്തിൽ മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാൻ സാധ്യമാകൂ എന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. സിസേറിയൻ പ്രസവത്തിൽ അതൃപ്തനായ താഹ 4 ആം പ്രസവം അക്യുപഞ്ചർ രീതിയിൽ നടത്താൻ തീരുമാനിച്ചു.
ഇത് അശാസ്ത്രീയ രീതിയാണെന്നും, കുഞ്ഞിനും അമ്മയ്ക്കും അപകടമാണെന്നും മെഡിക്കൽ സംഘം വീട്ടുകാർക്ക് നിർദ്ദേശം നൽകി. ഇവർ പലവട്ടം വീട്ടിൽ എത്തി ബോധവത്കരണം നടത്തി. എന്നാൽ സംഘത്തെ വെല്ലുവിളിച്ച് താഹ ഓഗസ്റ്റ് മാസം അഞ്ചാം തീയതി വീട്ടിൽ തന്നെ അക്യുപഞ്ചർ പ്രസവം നടത്തി. ഇതറിഞ്ഞ സംഘം വീണ്ടുമെത്തി ഭാര്യയെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.
എന്നാൽ കുഞ്ഞ് ശനിയാഴ്ച മരിച്ചു. ഇന്ന് രാവിലെയാണ് കുട്ടി മരിച്ച വിവരം മെഡിക്കൽ സംഘം അറിയുന്നത്. ഇതോടെ പിതാവിനെതിരെ പൊലീസിൽ പരാതി നൽകി. മുന്നറിയിപ്പ് അവഗണിച്ചാണ് ഇയാൾ പ്രസവം എടുത്തതെന്ന് പരാതിയിൽ പറയുന്നു. കുഞ്ഞിൻറെ പോസ്റ്റ്മോർട്ടം നടത്തണമെന്നും ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.
Story Highlights: Baby dies in acupuncture delivery, complaint against father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here