റോഡുകളുടെ ശോച്യാവസ്ഥ: വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി സ്വമേഥയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. കുഴികൾ അടയ്ക്കാൻ സ്വീകരിച്ച നടപടികൾ കോടതി വിലയിരുത്തും. നെടുമ്പാശേരിക്കടുത്ത് ബൈക്ക് അപകടത്തിൽ ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവവും പരിശോധിച്ചേക്കും. കുഴിയടയ്ക്കൽ പ്രഹസനമാണെന്ന ആരോപണത്തിനിടെയാണ് വിഷയം കോടതി പരിഗണിക്കുന്നത്.
നെടുമ്പാശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ അടിയന്തരമായി റോഡിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കേരള റീജിയണൽ ഓഫീസർക്കും, പാലക്കാട് പ്രോജക്ട് ഡയറക്ടർക്കുമായിരുന്നു നിർദ്ദേശം. കുഴികൾ അടയ്ക്കാൻ സ്വീകരിച്ച നടപടികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിശോധിക്കും.
പലയിടങ്ങളിലും കുഴിയടയ്ക്കൽ പ്രഹസനമാണെന്ന ആരോപണം ഉയരുമ്പോഴാണ് വിഷയം ഹൈക്കോടതി പരിഗണിക്കുന്നത്. പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയിൽ വീണ് മരിക്കാൻ ഇടയായ സംഭവത്തിൽ സ്വമേഥയാ എടുത്ത കേസും മറ്റു ഹർജികളുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. എറണാകുളം ജില്ലയിലെ ദേശീയപാതകളിലേയും പൊതുമരാമത്ത് റോഡുകളിലും കുഴികളടച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ അടക്കം ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
Story Highlights: Dilapidated condition of roads: High Court will consider the matter today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here