സിപിഐ പ്രതിനിധി സമ്മേളനം: പിണറായി ബ്രാൻഡിനെതിരെ കൊല്ലത്തും വിമർശനം

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ കൂടുതൽ വിമർശനങ്ങളുമായി മണ്ഡലം കമ്മിറ്റികൾ. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ പ്രതിനിധികൾ വിമർശനമിന്നയിച്ചു. പിണറായി ബ്രാൻഡിനെതിരെ കൊല്ലത്തും വിമർശനം ഉയർന്നു.
കൊല്ലം ജില്ലയിൽ നിന്നുള്ള മന്ത്രി കൂടിയായ ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ചില പ്രതിനിധികൾ ഉന്നയിച്ചത്. ജിഎസ്ടി കൗൺസിലിൽ പോയി മിണ്ടാതിരുന്നു എല്ലാം അംഗീകരിച്ചു. പിന്നീട് കേരളത്തിൽ വന്ന് തീരുമാനങ്ങൾ എതിർത്തുവെന്ന് മാറ്റിപ്പറയുകയാണെന്നായിരുന്നു വിമർശനം. ഇടതു സർക്കാരിനെ പിണറായി സർക്കാർ എന്ന് ബ്രാൻഡ് ചെയ്യുന്നതിനെതിരെയും വിമർശനം ഉയർന്നു. ഇത് ശരിയായ രീതിയില്ലെന്ന് വിവിധ മണ്ഡലം കമ്മിറ്റികൾ വിമർശിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ അതിരൂക്ഷമായ വിമർശനമാണ് ചില പ്രതിനിധികൾ ഉന്നയിച്ചത്. ലോകായുക്ത വിഷയത്തിൽ പാർട്ടി നിലപാട് അണികളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ പോലും സെക്രട്ടറി പരാജയപ്പെട്ടു. സിപിഐ മന്ത്രിമാർക്ക് എകെജി സെൻ്ററിൽ നിന്നാണോ നിലപാട് പറഞ്ഞു കൊടുക്കുന്നത് എന്നായിരുന്നു പരിഹാസം. വിഷയത്തിൽ 15 മിനിറ്റ് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടും മന്ത്രിമാർ എന്തുകൊണ്ട് മൗനം പാലിച്ചു എന്നും ചോദ്യം. ആരോഗ്യവകുപ്പ് പരാജയമെന്നും മന്ത്രി വീണ ജോർജ് വീണപോലെ കിടക്കുന്നു എന്നും പ്രതിനിധികൾ വിമർശിച്ചു.
Story Highlights: CPI meeting: Pinarayi brand criticized in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here