കമ്പ്യൂട്ടര്‍ മൗസിലും ലൈറ്റ് സ്വിച്ചിലുമടക്കം കുരങ്ങുവസൂരി വൈറസ് ദിവസങ്ങളോളം നിലനില്ക്കും; ഗവേഷണം

കുരങ്ങ് വസൂരി വൈറസ് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ദിവസങ്ങളോളം നിലനില്‍ക്കുമെന്ന് പഠനങ്ങള്‍. ഈ പഠനത്തിനായി കുരങ്ങുവസൂരി ബാധിച്ച രണ്ട് വ്യക്തികളെ ഒരു വീടിനുളളില്‍ താമസിപ്പിച്ചാണ് പഠനം നടത്തിയത്. രണ്ടുപേരും ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതലങ്ങളും പതിവായി അണുവിമുക്തമാക്കുകയും ചെയ്തു. ദിവസവും അണുനശീകരണം നടത്തിയിട്ടും രോഗലക്ഷണങ്ങള്‍ തുടങ്ങി 20 ദിവസത്തിന് ശേഷവും പല വസ്തുക്കളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായി. യുഎസ് ഡിസീസ് കണ്ട്രോള് ബോഡി സിഡിസിയാണ് ഗവേഷണം നടത്തിയത്.
രോഗികള്‍ ഉപയോഗിച്ച കട്ടിലുകള്‍, പുതപ്പുകള്‍, കോഫി മെഷീന്, കമ്പ്യൂട്ടര്‍ മൗസ്, ലൈറ്റ് സ്വിച്ച് തുടങ്ങിയ പ്രതലങ്ങളിലാണ് വൈറസ് സാന്നിധ്യം ദിവസങ്ങള്‍ക്ക് ശേഷവും കണ്ടെത്താനായത്. അതേസമയം വൈറസ് ഇത്തരത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പടരാനുള്ള രോഗസാധ്യത വളരെ കുറവാണെന്നാണ് ഗവേഷണം.
പഠനത്തിന്റെ ഭാഗമായി കുരങ്ങുവസൂരി ബാധിച്ചയാളുടെ വീട് സന്ദര്‍ശിക്കുന്നവര്‍ക്കായി ചില നിര്‍ദേശങ്ങള്‍ യുഎസ് ഡിസീസ് കണ്ട്രോള് ബോഡി മുന്നോട്ടുവച്ചു. കൃത്യമായി മാസ്ക് ധരിക്കണം, മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, കൈകള്‍ ശുചിത്വം പാലിക്കുക, ഭക്ഷണ പാത്രങ്ങള്‍, വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കിടുന്നത് ഒഴിവാക്കുക ഇവയൊക്കെയായിരുന്നു നിര്‍ദേശങ്ങള്‍.
92 രാജ്യങ്ങളില്‍ നിന്നായി 35,000ലധികം കുരങ്ങുവസൂരി കേസുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച 7,500 ഓളംകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളില്‍ 20 ശതമാനം വര്‍ധനവുണ്ടായെന്നാണ് ലോകാരോഗ്യ സംഘടന കണക്കുകള്‍.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് കുരങ്ങുവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുവസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ കുരങ്ങ്വസൂരി ആദ്യമായി കണ്ടെത്തിയത്.
Read Also: സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാം: വീണാ ജോര്‍ജ്
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുവസൂരി പകരാം. അണ്ണാന്, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ ഇതിന്റെ വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
Story Highlights: monkeypox virus can stay on computer mouse and other device for days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here