ഹോട്ടലിൽ ഗുണ്ടാസംഘത്തിൻ്റെ വ്യാജ പൊലീസ് സ്റ്റേഷൻ; പ്രവർത്തിച്ചത് 8 മാസം!

ബീഹാറിലെ ഹോട്ടലിൽ ഗുണ്ടാസംഘത്തിൻ്റെ വ്യാജ പൊലീസ് സ്റ്റേഷൻ. പൊലീസ് ഓഫീസർമാരായി വേഷമിട്ട് ഇവർ 8 മാസത്തോളം ഈ വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിച്ചു. പൊലീസുകാരെന്ന വ്യാജേന 100 കണക്കിന് ആൾക്കാരിൽ നിന്ന് ഇവർ പണം തട്ടിയെടുക്കുകയും ചെയ്തു.
സ്ഥലത്തെ പ്രധാന പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് ഗുണ്ടാസംഘം വ്യാജ പൊലീസ് സ്റ്റേഷൻ നടത്തിയത്. യൂണിഫോം, ബാഡ്ജ്, തോക്കുകൾ തുടങ്ങി പൊലീസ് സ്റ്റേഷനിൽ വേണ്ടതെല്ലാം ഇവരുടെ പക്കൽ ഉണ്ടായിരുന്നു. സ്റ്റേഷനിൽ പരാതി നൽകാനെത്തുന്നവരിൽ നിന്ന് പണം വാങ്ങുകയായിരുന്നു ഇവർ ചെയ്തിരുന്നത്. പൊലീസിൽ ജോലിയും ഇവർ വാഗ്ധാനം ചെയ്തിരുന്നു. എന്നാൽ, വ്യാജ പൊലീസുകാരിൽ പെട്ട ചിലർ സർവീസ് റിവോൾവറിനു പകരം ലോക്കൽ തോക്കുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ട ‘ഒറിജിനൽ’ പൊലീസ് ഉദ്യോഗസ്ഥൻ വിവരം അധികൃതരെ അറിയിക്കുകയും സംഘത്തെ പിടികൂടുകയും ചെയ്തു. സംഭവത്തിൽ രണ്ട് വനിതകളടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
അറസ്റ്റിലായവരിൽ നിന്ന് തോക്കുകളും 4 യൂണിഫോമുകളും ബാങ്ക് ചെക്ക് ബുക്കുകളും മൊബൈൽ ഫോണുകളും വ്യാജ തിരിച്ചറിയൽ കാർഡുകളും പിടിച്ചെടുത്തു.
Story Highlights: Gang Fake Police Station Hotel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here