നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുക്കാന്‍ സിപിഐഎം

നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുക്കാന്‍ സിപിഐഎം തീരുമാനം. നടപടി അവസാനിക്കാന്‍ ഒന്നരമാസം ശേഷിക്കെയാണ് പുതിയ നീക്കം. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കമ്മിറ്റിയില്‍ സ്റ്റേറ്റ് സെന്ററില്‍ നിന്ന് എം.സ്വരാജ്, പി.രാജീവ് എന്നിവര്‍ പങ്കെടുത്തു. തിരിച്ചെത്തുന്നവരുടെ ഘടകം പിന്നീട് തീരുമാനിക്കും. തൃക്കാക്കര, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, പിറവം മണ്ഡലങ്ങളിലെ തോല്‍വിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ.മണി ശങ്കര്‍ അടക്കമുളളവരാണ് നടപടി നേരിട്ടത്.
തെരഞ്ഞെടുപ്പു വീഴ്ചകളുടെ പേരില്‍ 2 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയായിരുന്നു നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ.മണിശങ്കര്‍, എന്‍.സി.മോഹനന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എന്‍.സുന്ദരന്‍, വി.പി.ശശീന്ദ്രന്‍, പി.കെ.സോമന്‍ എന്നിവരെ ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഷാജു ജേക്കബിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി.വിന്‍സന്റ്, പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി പി.എം.സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ മുന്‍ എംഎല്‍എ സാജു പോള്‍, ആര്‍.എം.രാമചന്ദ്രന്‍, എം.ഐ.ബീരാസ് എന്നിവര്‍ക്കും ഒരു വര്‍ഷം സസ്പന്‍ഷനുമായിരുന്നു നടപടി. മറ്റൊരു ഏരിയ കമ്മിറ്റി അംഗം സി.ബി.എ. ജബ്ബാറിനെ ബ്രാഞ്ചിലേക്കു തരം താഴ്ത്തിയിരുന്നു. കൂത്താട്ടുകുളത്തെ പാര്‍ട്ടി അംഗങ്ങളായ അരുണ്‍ സത്യന്‍, അരുണ്‍ വി. മോഹന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചിരുന്നു.
Story Highlights: CPIM to take back the leaders who faced action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here