ഏഷ്യാ കപ്പ്: പരുക്കേറ്റെങ്കിലും പാക് ടീമിനൊപ്പം ദുബായിലെത്തി ഷഹീൻ അഫ്രീദി

പരുക്കേറ്റെങ്കിലും ഏഷ്യാ കപ്പിനുള്ള പാക് ടീമിനൊപ്പം ദുബായിലെത്തി പേസർ ഷഹീൻ അഫ്രീദി. പരുക്കേറ്റതിനാൽ താരം ഏഷ്യാ കപ്പിൽ കളിക്കുന്നില്ല. എങ്കിലും ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിനു മുന്നോടിയായി ദുബായിലെത്തിയ പാക് ടീമിനൊപ്പം ഷഹീനും ഉൾപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ ബാബർ അസമിൻ്റെ നിർദ്ദേശപ്രകാരമാണ് ഷഹീൻ ടീമിനൊപ്പം സഞ്ചരിക്കുന്നത്. നാളെയാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. 28നാണ് ഇന്ത്യ-പാകിസ്താൻ മത്സരം. (asia cup shaheen afridi)
കാൽമുട്ടിനു പരുക്കേറ്റാണ് ഷഹീൻ പുറത്തായത്. താരത്തിന് ഡോക്ടർമാർ 6 ആഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചു. ഒക്ടോബറിൽ ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിലൂടെ താരം തിരികെയെത്തിയേക്കും. ടി-20 ലോകകപ്പിലും താരം കളിക്കാൻ സാധ്യതയുണ്ട്.
Read Also: യുഎഇയെ കീഴടക്കി ഹോങ്കോങിന് ഏഷ്യാ കപ്പ് യോഗ്യത; കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പിൽ
അതേസമയം, ഏഷ്യാ കപ്പിലെ അവസാന ടീമായി ഹോങ്കോങ് യോഗ്യത നേടി. അവസാന യോഗ്യതാ മത്സരത്തിൽ യുഎഇയെ മറികടന്നാണ് ഹോങ്കോങ് ഏഷ്യാ കപ്പ് യോഗ്യത നേടിയത്. മത്സരത്തിൽ ഹോങ്കോങ് ഒരു ഓവറും 8 വിക്കറ്റും ബാക്കിനിർത്തി 148 റൺസ് എന്ന വിജയലക്ഷ്യം മറികടന്നു. ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോങ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 31ന് ഇന്ത്യക്കെതിരെയാണ് ഹോങ്കോങിൻ്റെ ആദ്യ മത്സരം.
ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.
ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.
Story Highlights: asia cup shaheen afridi pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here