മത്സ്യത്തൊഴിലാളികൾ ഒറ്റയ്ക്കല്ല, സർക്കാരും ജനങ്ങളും ഒപ്പമുണ്ട്; മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധികൾ നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കാലാവസ്ഥയ്ക്ക് വലിയതോതിലുള്ള മാറ്റം വന്നിരിക്കുന്നു. അതിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് മത്സ്യതൊഴിലാളികൾ. പലപ്പോഴും തൊഴിൽ നഷ്ടപ്പെടുന്നു. അത് കണ്ടറിഞ്ഞാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. ഒരു സർക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് സർക്കാർ നൽകിയത്. പ്രതിസന്ധികളിൽ മത്സ്യതൊഴിലാളികൾ ഒറ്റയ്ക്കല്ലെന്നും സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ ക്യാമ്പുകളിൽ കഴിയേണ്ടവരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്കുള്ള ഭാവനസമുച്ചയം ഉടൻ നിർമാണം ആരംഭിക്കും. കഴിയാവുന്നത്ര വേഗത്തിൽ എല്ലാവരെയും പുനരധിവാസിപ്പിക്കും. യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥലം കണ്ടെത്തി. ഉടൻ ഏറ്റെടുക്കും. 343 ഫ്ലാറ്റുകൾ മത്സ്യത്തൊഴിലാളികൾക്കായി ഇതിനകം നിർമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണമാണ് നടന്നത്. 102 കുടുംബങ്ങൾക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്. വിഴിഞ്ഞം സമരത്തെ തുടർന്ന് നടന്ന മന്ത്രിതല ചർച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം.
Story Highlights: CM Pinarayi Vijayan About Fishermen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here