അഴിമതിക്കും നീതിരാഹിത്യത്തിനും കൂട്ടുനില്‍ക്കില്ല, ഇത് ജനങ്ങളോടുള്ള വാക്ക്: എം ബി രാജേഷ്

തനിക്ക് ലഭിക്കുന്ന വകുപ്പ് ഏതായാലും അഴിമതിക്കും നീതിരാഹിത്യത്തിനും കൂട്ടുനില്‍ക്കില്ല എന്ന വാക്ക് താന്‍ ജനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് എം ബി രാജേഷ്. വകുപ്പ് ഏതാണെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും കഴിവിന്റെ പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ട്വന്റിഫോറിന്റെ ഗുഡ്‌മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം ബി രാജേഷ്. (mb rajesh says he will not allow corruption and injustice)
സ്പീക്കര്‍ പദവി തന്റെ വ്യക്തിത്വത്തെ വളരെയധികം സ്വാധീനിച്ചതായി എം ബി രാജേഷ് പറഞ്ഞു. സ്പീക്കറായിരുന്നപ്പോള്‍ വന്ന വിമര്‍ശനങ്ങളെ ഉള്‍പ്പെടെ വളരെ പോസിറ്റിവായാണ് കണ്ടത്. ജനാധിപത്യത്തില്‍ ആരും വിമര്‍ശനത്തിന് അതീതരാണെന്ന് വിശ്വസിക്കുന്നില്ല. വിമര്‍ശനങ്ങള്‍ സ്വയം വിലയിരുത്തും. സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിലൂടെ താന്‍ ജനങ്ങളുടെ വിമര്‍ശനാത്മകമായ പിന്തുണയാണ് ആവശ്യപ്പെട്ടതെന്നും എം ബി രാജേഷ് പറഞ്ഞു. ഉപാധികളില്ലാത്ത പിന്തുണയെന്ന് താന്‍ ഒരിക്കലും പറയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി
തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് എത്തുന്നത്. രാവിലെ 11 മണിക്ക് രാജ്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.
സത്യപ്രതിജ്ഞയ്ക്ക് ശേഷമേ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമാകൂ എങ്കിലും എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം,എക്‌സൈസ് വകുപ്പുകള്‍ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത. രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.
Story Highlights: mb rajesh says he will not allow corruption and injustice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here