അടിമത്തത്തിന്റെ പ്രതീകം എന്നെന്നേക്കുമായി മായ്ച്ചു, പുതുയുഗ പിറവിയെന്ന് പ്രധാനമന്ത്രി

കൊളോണിയലിസത്തിന്റെ പ്രതീകമായ ‘കിംഗ്‌സ്‌വേ’ എന്നെന്നേക്കുമായി മായ്ച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് മുക്തി നേടി. കർത്തവ്യ പഥിൻ്റെ രൂപത്തിൽ ഒരു പുതിയ യുഗം ആരംഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര ദിനമാണെന്നും പ്രധാനമന്ത്രി. പുതുതായി നാമകരണം ചെയ്യപ്പെട്ട കർത്തവ്യ പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
ഇന്ത്യയിലെ ജനങ്ങൾ അടിമകളായിരുന്ന ബ്രിട്ടീഷുകാർക്ക് വേണ്ടിയായിരുന്നു രാജ്പഥ്. കൊളോണിയലിസത്തിന്റെ പ്രതീകമായിരുന്നു അത്. എന്നാൽ ഇപ്പോൾ അതിന്റെ ആത്മാവ് മാറി. ബ്രിട്ടീഷുകാരുടെ കാലം മുതൽ നിലനിന്നിരുന്ന വിവിധ നിയമങ്ങൾ ഇന്ന് രാജ്യം മാറ്റിമറിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസ് കാണിച്ചുതന്ന പാത, ഇന്ത്യ പിന്തുടർന്നിരുന്നെങ്കിൽ രാജ്യം പുതിയ ഉയരത്തിലെത്തുമായിരുന്നു. എന്നാൽ അദ്ദേഹത്തെ നമ്മൾ മറന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 8 വർഷത്തിനിടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മുദ്ര പതിപ്പിച്ച നിരവധി തീരുമാനങ്ങൾ ബിജെപി സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യാ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റൻ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. നേതാജിയുടെ പ്രതിമ സ്ഥാപിച്ചതിലൂടെ, ശാക്തീകരിക്കപ്പെട്ട ഇന്ത്യയ്ക്കായി ഒരു പുതിയ പാത സ്ഥാപിച്ചിരിക്കുകയാണ്. പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും നരേന്ദ്ര മോദി നന്ദി അറിയിച്ചു.
ബ്രിട്ടിഷ് ഭരണകാലത്ത് ‘കിംഗ്‌സ്‌വേ’ എന്ന് അറിയപ്പെട്ടിരുന്ന രാജ്പഥാണ് ഇന്നുമുതൽ കർത്തവ്യ പഥായി അറിയപ്പെടുക. സ്വാതന്ത്ര്യത്തിനുശേഷം കിംഗ്‌സ്‌വേയുടെ ഹിന്ദി രൂപമായ രാജ്പഥ് എന്നായി മാറി. പേരിലെ ബ്രിട്ടിഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയത്. 13,500 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ വികസന പദ്ധതികളുടെ ഭാഗമായാണു 608 കോടി രൂപ ചിലവഴിച്ച ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങൾ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്.
ഇരുവശത്തമുള്ള കനാലുകളെ നടപ്പാതയുമായി ബന്ധിപ്പിച്ചുകൊണ്ട് പാലങ്ങളും വശങ്ങളിൽ മനോഹരമായ പുൽമൈതാനവും ഒരുങ്ങി കഴിഞ്ഞു.പുൽമൈതാനങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംവിധാനവുമുണ്ട്. ഇരുവശങ്ങളിലായി ഉള് രണ്ട് കനാലുകൾക്ക് മുകളിലായി 16 പാലങ്ങളാണുള്ളത്.
Story Highlights: today we have got rid of colonial past; pm modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here