‘സച്ചിൻ അങ്ങനെ ചെയ്ത് കണ്ടിട്ടില്ല, പക്ഷേ ഇന്നത്തെ കളിക്കാരെ നോക്കൂ..’; ടീം ഇന്ത്യയെ കുറിച്ച് സെവാഗ്

2022-ലെ ഏഷ്യാ കപ്പ് ടി20 ടൂർണമെന്റ് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നിരാശാജനകമാണ്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ശ്രീലങ്കയോടും സൂപ്പർ 4 പോരാട്ടത്തിൽ പാകിസ്താനോടും ഇന്ത്യ തോറ്റു. അവസാന മത്സരത്തിൽ അഫ്ഗാനോട് 101 റൺസിന്റെ വിജയം നേടിയെങ്കിലും വെറുംകൈയോടെ മടങ്ങാനായിരുന്നു ടീമിൻ്റെ വിധി. പക്ഷേ ഒരു കാര്യത്തിൽ ടീമിന് ആശ്വസിക്കാം, കിംഗ് കോലിയുടെ തിരിച്ചുവരവ്.
സൂപ്പർ 4 മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് രവീന്ദ്ര ജഡേജ കാൽമുട്ടിന് പരുക്കേറ്റ് ടൂർണമെന്റിന് പുറത്തായി. ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും പരുക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് വിട്ടുനിന്നു. കൂടാതെ സ്റ്റാർ ബാറ്റർ കെ.എൽ രാഹുലിനും ബൗളർ ദീപക് ചാഹറിനും ആറ് മാസത്തിലേറെ അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടമായി. ചുരുക്കത്തിൽ ഈ വർഷം താരങ്ങളുടെ പരുക്ക് ഇന്ത്യൻ ടീമിനെ വല്ലാതെ വലച്ചു. ഇപ്പോൾ ഇതാ താരങ്ങളുടെ പരുക്കിൽ സുപ്രധാനമായ ഒരു നിരീക്ഷണം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്.
“മൈതാനത്തിന് അകത്തല്ല, മറിച്ച് പുറത്തു നിന്നാണ് താരങ്ങൾക്ക് പരുക്ക് പറ്റുന്നത്. ആരും ഇതിനെ ചൂണ്ടികാട്ടുന്നില്ല”- സെവാഗ് ക്രിക്ക്ബസിനോട് പറഞ്ഞു. “ബൗൾ ചെയ്യുന്നതിനിടെയാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. മൈതാനത്ത് നിന്നും ജഡേജ പരുക്കേറ്റ് പിന്മാറുന്നത് നമ്മൾ കണ്ടിട്ടില്ല. മത്സരത്തിന് ശേഷമാണ് അദ്ദേഹത്തിന് പരുക്കുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയത്. അതായത് മിക്ക കളിക്കാർക്കും ജിമ്മിൽ വെച്ചോ അല്ലെങ്കിൽ സ്റ്റേഡിത്തിന് പുറത്തോ ആണ് പരുക്കേൽക്കുന്നത്. ഇത് പരിഹരിക്കപ്പെടണം.” – സെവാഗ് കൂട്ടിച്ചേർത്തു.
“കഴിവുകൾ പ്രധാനമാണ്…നിങ്ങൾ ഇന്ത്യൻ ടീമിൽ ഇടം നേടിയാൽ കഴിവുകളോളം പ്രധാനമല്ല ജിമ്മിന്. ഇനി ഒരുപക്ഷേ നിങ്ങൾ രണ്ട് മാസത്തെ ഇടവേളയുണ്ടെങ്കിൽ ഫിറ്റ്നസ് പ്രധാനമാണ്. സച്ചിൻ ടെണ്ടുൽക്കറിൽ നിന്നാണ് ഞാൻ ഇത് പഠിച്ചത്. സച്ചിൻ ടീമിൽ വരുമ്പോഴെല്ലാം 6-8 കിലോയിൽ കൂടുതൽ ഭാരം ഉയർത്തുന്നത് ഞാൻ കണ്ടിട്ടില്ല. ഒരിക്കൽ ഞാൻ സച്ചിനോട് ചോദിച്ചു, ‘ഇത്രയും കുറഞ്ഞ ഭാരം ഉയർത്തിയതിന്റെ പ്രയോജനം എന്താണ്?’, അദ്ദേഹത്തിന്റെ മറുപടിയിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു” – സെവാഗ് തുടർന്നു.
“‘ഇത് എന്റെ പരിപാലന വ്യായാമം മാത്രമാണ്. എനിക്ക് ഒരു മത്സരം കളിക്കാനുണ്ട്. ക്ഷമത നിലനിർത്താനും, ശരീരം ഫിറ്റ് ആയി സൂക്ഷിക്കാനും ഇത്രയും മതി’- സച്ചിൻ എന്നോട് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു”- സെവാഗ് കൂട്ടിച്ചേർത്തു. “നിങ്ങൾ ഇന്നത്തെ കളിക്കാരെ നോക്കൂ, വിരാട് കോലിയും മറ്റുള്ളവരും ഒരു പരമ്പരയ്ക്കിടെ 50-60-70 കിലോഗ്രാം ഭാരം ഉയർത്തുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടാകും. ഇത് യഥാർത്ഥത്തിൽ പരുക്കിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു”- സെവാഗ് വ്യക്തമാക്കി.
Story Highlights: ‘Never saw Sachin do that. But you see players these days…’ sehwag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here