അട്ടപ്പാടി മധുകൊലക്കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാതെ സർക്കാർ

സർക്കാരിന് താത്പര്യമുള്ള കേസുകൾക്കായി ലക്ഷങ്ങൾ ചിലവഴിക്കുമ്പോൾ അട്ടപ്പാടി മധുകൊലക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഇതുവരെ ഒരു രൂപ പോലും ഫീസോ, ചിലവോ നൽകിയില്ല. വിചാരണ നാളുകളിലെ ചിലവെങ്കിലും അനുവദിക്കാൻ ഇടപെടണം എന്ന് കാട്ടി അഭിഭാഷകൻ രാജേഷ് എം.മേനോൻ കളക്ടർക്ക് കത്തയച്ചു. ( no fees for madhu case special prosecutor )
ഇതുവരെ 40 ലേറെ തവണ രാജേഷ് എം.മേനോൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസിൽ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാച്ചിലവോ , വക്കീലിന് നൽകിയിട്ടില്ല. പ്രതിപക്ഷം വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ, മുഖ്യമന്ത്രി തുക ഉടൻ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. മധുവിന്റെ അമ്മ മല്ലിയും പലതവണ സർക്കാറിനോട് ഇക്കാര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
240 രൂപയാണ് ഒരു ദിവസം ഹാജരായാൽ വക്കീലിന് നൽകുക. 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. ഒരു ദിവസം കോടതിയിൽ ഹാജരായി മൂന്ന് മണിക്കൂർ ചിലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കിൽ അത് 170 ആയി കുറയും.കേസിൽ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്ന പി.ഗോപിനാഥ് ന്യായമായ ഫീസ് അല്ല സർക്കാർ ഉത്തരവിലുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്. കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടി രാജേഷ് എം.മേനോൻ കഴിഞ്ഞ ദിവസം കളക്ടർക്ക് കത്തുനൽകി. സർക്കാരിന് താത്പര്യക്കൂടുതലുള്ള പല കേസുകളിലും ലക്ഷങ്ങളാണ് അഭിഭാഷകർക്കായി നൽകുന്നത്.ആ സ്ഥാനത്താണ് മനുഷ്യമനസാക്ഷിയെ തന്നെ ഞെട്ടിച്ച കേസിൽ ഒരു രൂപപോലും സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് നൽകാതെ സർക്കാർ വട്ടം കറക്കുന്നത്.
Story Highlights: no fees for madhu case special prosecutor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here