സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ നീക്കം; അനുനയ നീക്കവുമായി കേന്ദ്ര നേതൃത്വം

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ നീക്കം. അനുനയ നീക്കവുമായി കേന്ദ്ര നേതൃത്വം. കേന്ദ്ര നേതൃത്വം സമവായ നീക്കം നടത്തി. എന്നിരുന്നാലും ജില്ലകളിൽ മത്സരത്തിന് സാധ്യതയേറെയാണ്. കൊല്ലത്തും തൃശൂരും അടക്കമുള്ള പ്രതിനിധികൾ മത്സരത്തിന് തയാറെടുക്കുന്നുവെന്നാണ് സൂചന ( cpi state conference ).
സംസ്ഥാന സെക്രട്ടറിയെയും കൗൺസിലിനെയും കൺട്രോൾ കമീഷൻ അംഗങ്ങളെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കാനിരിക്കെയാണ് പുതിയ നീക്കം. സിപിഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.
പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാർക്കിടയിൽ പരസ്യ വാക്പോരിനിടയാക്കിയിരുന്നു. മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മയിലും സി.ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തിയതോടെ ശക്തമായ മത്സരമുണ്ടാകുമെന്നായിരുന്നു സൂചന. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാൽ സി.ദിവാകരനും കെ.ഇ.ഇസ്മയിലും കമ്മിറ്റികളിൽ നിന്ന് പുറത്ത് പോകുമെന്നും വിലയിരുത്തലുണ്ടായിരുന്നു. അതിനിടെയാണ് ദേശീയ നേതൃത്വത്തിന്റെ അനുനയ നീക്കം.
സംഘടനാ റിപ്പോർട്ടിന്മേൽ ഇന്ന് ചർച്ച നടക്കും. തുടർന്ന് ക്രെഡൻഷ്യൽ, കൺട്രോൾ കമീഷൻ റിപ്പോർട്ട്, പ്രമേയങ്ങൾ എന്നിവയുടെ അവതരണം നടക്കും. കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിൽ രാഷ്‌ട്രീയ റിപ്പോർട്ടിൽ ചർച്ചയും മറുപടിയും പൂർത്തിയാക്കി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഡി.രാജ എന്നിവർ മറുപടി നൽകി. സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിൽ പലതും അസത്യമാണെന്ന് നേതാക്കൾ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഭാരവാഹിത്വവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ മാർഗരേഖ ദേശീയ കൗൺസിൽ അംഗീകരിച്ചതാണ്. ഇതിൽ സംസ്ഥാനത്തിന് അനുയോജ്യമായ ചില ഭേദഗതികളും ചേർത്താണ് നടപ്പാക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
Story Highlights: cpi state conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here