സംഘർഷഭരിതമായ കാര്യങ്ങളെ പോലും ചിരിച്ചുകൊണ്ട് നേരിട്ട നേതാവ്; കോടിയേരിയെ കുറിച്ച് മുകേഷ്

സംഘർഷഭരിതമായ കാര്യങ്ങളെ പോലും ചിരിച്ചുകൊണ്ട് നേരിട്ട നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുകേഷ് എംഎൽഎ. എകെജി സെന്ററിൽ വച്ച് പലപ്പോഴും കാണുമ്പോൾ പല സങ്കീർണ സാഹചര്യത്തിലാണെങ്കിലും അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയുണ്ടാകുമായിരുന്നുവെന്നും മുകേഷ് ഓർത്തെടുത്തു. ( mukesh about kodiyeri balakrishnan )
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തലശേരിയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം. മൃതദേഹം ഞായറാഴ്ച എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് കണ്ണൂരിലെത്തിച്ചിരുന്നു. തുടർന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു. രാവിലെ 10നു കോടിയേരിയുടെ ഭൗതികശരീരം സ്വവസതിയിൽ എത്തിക്കും. രാവിലെ 11 മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിക്കും.
ജനങ്ങൾക്കും പാർട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്താകും. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻമുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായി കോടിയേരിക്ക് ചിതയൊരുക്കും.
ധീരസഖാവിനെ അവസാനമായി ഒരുനോക്കുകാണാൻ ആയിരക്കണക്കിനാളുകൾ കണ്ണൂരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Story Highlights: mukesh about kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here