വന്ദേ ഭാരത് എക്സ്പ്രസ് അപകടം: കന്നുകാലികളുടെ ഉടമകൾക്കെതിരെ കേസ്

വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് കന്നുകാലികൾ മരിച്ച സംഭവത്തിൽ നടപടിയുമായി ആർപിഎഫ്. പോത്തുകളുടെ ഉടമകൾക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. ട്രെയിനിന്റെ മുൻഭാഗം തകർത്തു എന്നാണ് ആരോപണം.
പുതുതായി ആരംഭിച്ച മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് ട്രെയിൻ വ്യാഴാഴ്ച രാവിലെ 11.15 ഓടെ അഹമ്മദാബാദിനടുത്ത് എരുമക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള വത്വ റെയിൽവേ സ്റ്റേഷന് സമീപമുള്ള പുന്ത്നഗർ പ്രദേശത്താണ് സംഭവം. സംഭവത്തിൽ നാല് പോത്തുകൾ ചത്തതായി അധികൃതർ അറിയിച്ചു.
അപകടത്തിൽ ട്രെയിനിന്റെ ഡ്രൈവർ കോച്ചിന് മുൻഭാഗത്തുള്ള ഭാഗം പൂർണമായി തകർന്നു. ഇതിന് പിന്നാലെയാണ് 1989 ലെ റെയിൽവേ ആക്ട് സെക്ഷൻ 147 പ്രകാരം പോത്തുടമകൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പോത്തുകളുടെ ഉടമകളെ കണ്ടെത്താൻ റെയിൽവേ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ശ്രമങ്ങൾ തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
Story Highlights: Case Filed Against Owners Of Cattle Hit By Vande Bharat Express
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here