ടെക്‌നോപാര്‍ക്കില്‍ തൊഴിലാളികളെ പിരിച്ചുവിട്ടുള്ള ബൈജൂസ് നടപടി; ഇടപെട്ട് മന്ത്രി വി.ശിവന്‍കുട്ടി

ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. 2011 ലായിരുന്നു ബൈജൂസിന്റെ പിറവി. ബൈജൂസ് ആപ്പില്‍ നിന്ന് ഏകദേശം 600 തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍ കുറച്ചുനാളുകള്‍ക്ക് മുന്നേ വന്നു. ബൈജൂസ് ഏറ്റെടുത്ത ടോപ്പര്‍, വൈറ്റ്ഹാറ്റ് എന്നീ കമ്പനിയില്‍ 300 പേരെ വീതമാണ് പിരിച്ചുവിടുന്നത്. ഈ രണ്ട് കമ്പനികളിലെയും സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഓപറേഷന്‍സ്, കണ്ടന്റ്, ഡിസൈന്‍ ടീമുകളില്‍ നിന്നുള്ള മുഴുവന്‍ സമയ കരാര്‍ ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.(V Sivankutty intervene in BYJU’S App mass termination)
ബൈജൂസില്‍ നിന്ന് പിരിച്ചുവിടപ്പെടുന്ന തൊഴിലാളികളുടെ പ്രശ്‌നം തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ് ടെക്‌നോപാര്‍ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി. ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെയാണ് തിരുവനന്തപുരത്തുള്ള പ്രവര്‍ത്തനം നിര്‍ത്തുന്നത്. 170 ലധികം പേരെയാണ് ഇത് ബാധിക്കുന്നത് എന്നും പ്രതിധ്വനി തൊഴില്‍മന്ത്രി നല്‍കിയ കത്തില്‍ പറയുന്നു.
നിര്‍ബന്ധിത രാജിയാണ് തൊഴിലാളികളില്‍ നിന്ന് കമ്പനി ആവശ്യപ്പെടുന്നത്. ഇതില്‍ 150ഓളം പരാതികള്‍ സംഘടനയ്ക്ക് ലഭിച്ചു. സ്ഥാപനവുമായി മാന്യവും സൗഹാര്‍ദപരവുമായ ഒത്തുതീര്‍പ്പിലേക്കെത്താനും നഷ്ടപരിഹാര ആനുകൂല്യങ്ങളോടെയെങ്കിലും പുതുക്കിയ എക്‌സിറ്റ് നയം കൊണ്ടുവരാന്‍ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.
2022 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള ശമ്പളം കിട്ടണം. നവംബര്‍ മുതല്‍ ജനുവരി 31 വരെയുള്ള ശമ്പളം ഒറ്റത്തവണയോടെ തീര്‍പ്പാക്കണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കണമെന്ന് തൊഴില്‍മന്ത്രിയോട് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ബൈജൂസ് ആപ്പ് ജീവനക്കാരും സംഘടനാ പ്രതിനിധികളുമുണ്ടായിരുന്നു.
Read Also: 600 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ്; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗമായി…
ബിസിനസില്‍ വരാനിരിക്കുന്ന മാറ്റങ്ങളും മുന്നോട്ട് നയിക്കാനുള്ള ദീര്‍ഘകാല വളര്‍ച്ചയും മുന്‍നിര്‍ത്തിയാണ് നിലവിലെ മാറ്റങ്ങള്‍ എന്നാണ് പിരിച്ചുവിടലിനോട് ബൈജൂസ് പ്രതികരിച്ചത്. ഗ്രൂപ്പ് കമ്പനികളിലുടനീളം ഞങ്ങളുടെ ടീമുകളെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട് എന്നും കമ്പനി വ്യക്തമാക്കുന്നു. ബൈജൂസ് ഏറ്റെടുത്ത ആകാശ് എജുക്കേഷന്‍ സര്‍വീസ് എന്ന കമ്പനിക്ക് വലിയ തുക നല്‍കാന്‍ കാലതാമസമുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് ബൈജൂസിന്റെ പിരിച്ചുവിടല്‍ നടപടിയും.
Story Highlights: V Sivankutty intervene in BYJU’S App mass termination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here