പാറശാല പൊലീസിനെതിരെ ഷാരോണിന്റെ പിതാവ്; കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യത; നിയമപോരാട്ടം തുടരും

ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പാറശാല പൊലീസിനെതിരെ ആരോപണവുമായി ഷാരോണിന്റെ പിതാവ്. പാറശാല പൊലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് പിതാവ് പറഞ്ഞു. ട്വന്റിഫോര്‍ എന്‍കൗണ്ടറിലായിരുന്നു പ്രതികരണം. പാറശാല പൊലീസ് മോശമായി പെരുമാറിയെന്നും ഷാരോണ്‍ രാജിന്റെ പിതാവ് ജയരാജ് പറഞ്ഞു.
‘വിഷം നല്‍കിയത് ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞെന്നത് കള്ളമാണെന്ന് ജയരാജ് പറഞ്ഞു. ഓഗസ്റ്റ് മാസം മുതല്‍ മകന് ക്ഷീണവും ഛര്‍ദിയും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. കോളജില്‍ പോയിവരുന്ന ഒട്ടുമിക്ക ദിവസങ്ങളിലും ക്ഷീണമുണ്ടാകാറുണ്ട്. മകന്‍ മുന്‍പും പലതവണ ഛര്‍ദിച്ചു.
മകന്റെ കൊലപാതകത്തില്‍ ഗ്രീഷ്മയുടെ മാതാവിനും പങ്കുണ്ട്. മകന്റെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ നിയമപോരാട്ടം തുടരുമെന്നും ജയരാജ് പറഞ്ഞു. നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകും. കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണം. മകന്‍ എല്ലാം വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും ഗ്രീഷ്മ ജ്യൂസ് നല്‍കിയ വിവരം മാത്രം പറഞ്ഞില്ല. ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ച ശേഷം മകനെ വിലക്കിയിരുന്നു. മകന്‍ ഗ്രീഷ്മയില്‍ നിന്ന് അകലം പാലിച്ചിരുന്നു. എന്നാല്‍ പിന്നീടും ഗ്രീഷ്മയാണ് ഷാരോണിനെ വിളിച്ചത്. ജാതക ദോഷമുണ്ടെന്നും ഗ്രീഷ്മ ഇറങ്ങിവരുമെന്നും ഷാരോണ്‍ വീട്ടില്‍ പറഞ്ഞു’. ജയരാജ് പ്രതികരിച്ചു.
ക്രമസമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത് കുമാര്‍ നേരിട്ടാണ് അന്വേഷണം നടത്തുന്നത്. ഗ്രീഷ്മയുടെ ഫോണിലെ ഗൂഗിള്‍ സേര്‍ച്ച് ഓപ്ഷന്‍ കേസില്‍ നിര്‍ണ്ണായകമായി. ഷാരോണിനെ കൊലപ്പെടുത്താന്‍ വിഷങ്ങളെ കുറിച്ച് ഗ്രീഷ്മ ഗൂഗിളില്‍ തെരഞ്ഞിരുന്നുവെന്നാണ് വിവരം. ഷാരോണിന് കഷായത്തില്‍ കലര്‍ത്തി നല്‍കിയത് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്തുവെന്നാണ് പ്രാഥമിക നിഗമനം.
Read Also: ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാൻ; 22കാരിയുടെ കൂർമബുദ്ധി ഞെട്ടിക്കുന്നത്
ഷാരോണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ഡോക്ടറുടെ മൊഴിയും പ്രതിയിലേക്കെത്തുന്നതില്‍ നിര്‍ണായകമായി. ഷാരോണിന്റെ ശരീരത്തിലെ കോപ്പര്‍ സള്‍ഫേറ്റ് അംശവും വഴിത്തിരിവായി. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
Story Highlights: sharon’s father against parasala police in his son’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here