ഡെങ്കിപ്പനിയ്ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണം, സംസ്ഥാന വ്യാപകമായി കര്‍മ്മപരിപാടി

തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനിയ്ക്കെതിരെ സംസ്ഥാന വ്യാപകമായി കര്‍മ്മപരിപാടി തയ്യാറാക്കും. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ ഈ ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കി കേസുകള്‍ കൃത്യമായി മാപ് ചെയ്യേണ്ടതാണ്. ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. പനി ബാധിച്ച് സങ്കീര്‍ണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്‍ പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയുടെ സ്ഥിതി വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കൃത്യമായ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ പ്രത്യേകം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്കി. തിരുവനന്തപുരത്ത് ഹോട്ട് സ്പോട്ട് പഴയതുപോലെ തുടരുന്നതായാണ് കാണുന്നത്. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അവബോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ നിര്‍ദേശം നല്കി.
Read Also: സിസിടിവികളുടെ ഓഡിറ്റിംഗ് നടത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം
സന്നദ്ധ സംഘടനകളുടേയും റസിഡന്‍സ് അസോസിയേഷനുകളുടേയും സഹകരണം ഉറപ്പാക്കണം. കൊതുവിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്ക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേയില്‍ വെള്ളം കെട്ടി നില്ക്കാന് സാധ്യതയുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.
അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫോഗിംഗ് ശാസ്ത്രീയമാക്കണം. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഹോട്ട് സ്പോട്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പ് കൃത്യമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Story Highlights: state wide action plan against dengue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here