സൗഹാർദ സന്ദേശവുമായി മാർപാപ്പ ബഹ്റൈനിൽ; ആദരണീയനായ അതിഥിയെന്ന് ബഹ്റൈൻ രാജാവ്

സന്മനസുള്ളവർക്ക് സമാധാനം എന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിലെത്തി. ഊഷ്മള വരവേൽപ്പാണ് മാർപാപ്പയ്ക്ക് ബഹ്റൈനിൽ ഒരുക്കിയത്. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവ് സ്വീകരിച്ചു. പ്രാദേശിക സമയം 4.45ന് വിമാനമിറങ്ങിയ മാർപാപ്പയെ സ്വീകരിക്കാൻ രാജാവിന്റെ പ്രതിനിധികളും കത്തോലിക്കാ സഭയുടെ പ്രതിനിധികളും എത്തിയിരുന്നു ( Pope in Bahrain ).
മാർപാപ്പ രാജ്യത്തിന്റെ ഏറ്റവും ആദരണീയനായ അതിഥിയെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫ പറഞ്ഞു. സന്ദർശനത്തെ ചരിത്രപരമെന്നു വിശേഷിപ്പിച്ച രാജാവ്, മാർപാപ്പ ബഹ്റൈൻ സന്ദർശിച്ചതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു. സമാധാനം മാത്രമാണ് സുരക്ഷിതമായ ഭാവിയിലേക്കുള്ള ഒരേയൊരു വഴിയെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 6 വരെയാണ് മാര്‍പാപ്പ ബഹ്റൈനില്‍ സന്ദര്‍ശനം നടത്തുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ബഹ്റൈന്‍ ഫോറം ഫോര്‍ ഡയലോഗ് ഉള്‍പ്പെടെ നിരവധി ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. 2013 മാര്‍ച്ച് 13 ന് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശന പരമ്പരയിലെ ഏഴാമത്തെ അറബ് രാജ്യവും അന്താരാഷ്ട്രതലത്തില്‍ 58-ാമത്തെ രാജ്യവുമാണ് ബഹ്‌റൈന്‍.
ലോകമെമ്പാടുമുള്ള സന്ദര്‍ശനങ്ങളില്‍ അദ്ദേഹം സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ നല്‍കുകയും ആഗോള സഹവര്‍ത്തിത്വം, അനുരഞ്ജനങ്ങള്‍, സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഉപേക്ഷിക്കല്‍, സംഭാഷണത്തിന്റെയും സമാധാനപരമായ മാനുഷിക സഹവര്‍ത്തിത്വത്തിന്റെയും സംസ്‌കാരം നിലനില്‍ക്കുന്ന ഒരു നല്ല ഭാവിക്കായുള്ള അഭിലാഷങ്ങള്‍ എന്നിവയ്ക്കായി ആഹ്വാനം ചെയ്യുകയും ചെയ്തു.
Story Highlights: Pope in Bahrain: Bring waters of fraternity to desert of human coexistence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here