നടുറോഡിൽ സർക്കാർ ജീവനക്കാരന് മർദനം: നടപടിയെടുക്കുന്നതിൽ വീഴ്ച്ച വരുത്തിയ എ.എസ്.ഐ മനോജിന് സസ്പെൻഷൻ

നീറമൺകരയിൽ ഹോൺ മുഴക്കിയെന്നു ആരോപിച്ച് നടു റോഡിൽ സർക്കാർ ജീവനക്കാരന് യുവാക്കളുടെ മർദ്ദനമേറ്റ സംഭവത്തിൽ നിമയനടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എ.എസ്.ഐ മനോജിനെ സസ്പെൻഡ് ചെയ്തു. എസ്.ഐ സന്തുവിനെതിരെ വകുപ്പ്തല നടപടിക്കും നിർദേശമുണ്ട്. സിറ്റി പൊലീസ് കമ്മീഷണറാണ് നിർദ്ദേശം നൽകിയത്. ( Government employee assaulted ASI Manoj Suspension ).
സ്പെഷ്യൽ ബ്രാഞ്ച്, ഫോർട്ട് എ.സി മാർ എന്നിവർ സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊണ്ടത്. സർക്കാർ ജീവനക്കാരന് നടുറോഡിൽ മർദ്ദനമേറ്റ സംഭവത്തിൽ കേസെടുക്കാൻ വൈകിയത് വലിയ വിവാദമായിരുന്നു.
സംഭവത്തിൽ പ്രതികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത്.
പൊലീസിനോട് മോട്ടോർ വാഹന വകുപ്പ് പ്രതികളുടെ വിവരങ്ങൾ തേടിയിട്ടുണ്ട്.
കുഞ്ചാലുംമൂട് സ്വദേശികളായ അഷ്ക്കർ, അനീഷ് എന്നിവരാണ് ബൈക്കിലിരുന്ന സർക്കാർ ജീവനക്കാരനെ മർദ്ദിച്ചതെന്ന് സി.സി.റ്റി.വി ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കരമന പൊലീസ് കേസെടുത്തത്. മർദനം, അസഭ്യവർഷം, തടഞ്ഞു നിർത്തി ഉപദ്രവിക്കൽ എന്നിവയ്ക്കാണ് കേസ്.
തിരുവനന്തപുരത്ത് വെച്ചാണ് ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ യുവാക്കൾക്രൂരമായി മർദിച്ചത്. നെയ്യാറ്റിൻകര സ്വദേശി പ്രദീപിനാണ് നിറമൺകരയിൽ വെച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ മർദനമേറ്റത്.
Story Highlights: Government employee assaulted ASI Manoj Suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here