കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷന് മുന്നിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷന് അകത്തും പുറത്തും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. കത്തിന്റെ അസൽ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം തുടരാൻ ആകു എന്ന നിലപാടിലുറച്ചാണ് ക്രൈം ബ്രാഞ്ച്. റിപ്പോർട്ട് ഇന്ന് പൊലീസ് മേധാവിക്ക് കൈമാറും. കത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് സിപിഐഎമ്മും രംഗത്തെത്തി.(opposition parties protest against mayor continues)
അതേസമയം വിവാദ കത്തിൽ ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലൻസും മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയെടുത്തു. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഓഫീസിലെ ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ജീവനക്കാരുടെ മൊഴി. മാധ്യമങ്ങളിൽ കാണുന്ന ശുപാർശ കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും ഇരുവരും വിശദീകരിച്ചു.
Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ
നേരത്തെ വിജിലൻസ് അന്വേഷണ സംഘം, മേയർ ആര്യാ രാജേന്ദ്രന്റെയും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴിയെടുത്തിരുന്നു. കരാർ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയർ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴി. നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിശദീകരിക്കുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന്റെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലാണ്.
Story Highlights: opposition parties protest against mayor continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here