സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് പരിശോധന

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ വിജിലൻസ് പരിശോധന. സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത 76 ഓഫീസുകളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. ഓപറേഷന് പഞ്ചികിരണ്‍ എന്ന പേരില്‍ വൈകുന്നേരം 4.45 മുതലാണ് പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ടര്‍ മനോജ് എബ്രഹാം IPS ന്റെ ഉത്തരവിന് പ്രകാരമാണ് മിന്നൽ പരിശോധന.
സബ് രജിസ്ട്രാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും ആധാരം എഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 76 ഓഫീസുകളിൽ ഒരേസമയം പരിശോധന നടത്തുന്നത്. രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ ആധാരം എഴുത്തുകാരെ സമീപിക്കുമ്പോൾ മുദ്രപത്രത്തിന്റെ വിലയും എഴുത്തു കുലിക്കും പുറമേ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും വാങ്ങിച്ചു നൽകുന്നതായും പരാതി ലഭിച്ചിരുന്നു.
ഓഫീസ് പ്രവർത്തനസമയം കഴിയാറാകുമ്പോൾ ചില സ്ഥലങ്ങളിൽ ഓഫീസിൽ എത്തിക്കുകയും, മറ്റു ചിലർ ഗൂഗിൾ പേ വഴിയും മറ്റും ഉദ്യോഗസ്ഥർക്ക് നൽകുന്നതായും ഇതിന് പ്രത്യുപകാരം ആയി വസ്തുവിന്റെ വിലകുറച്ച് കാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ കുറവ് വരുത്തി നൽകുന്നതായും ഈ ഇളവിന്റെ ഒരു വിഹിതമാണ് ആധാരം എഴുത്തുകാർ മുഖേന സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ജീവനക്കാർ വാങ്ങിവരുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
Story Highlights: Vigilance inspection at Sub-Registrar offices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here