പ്രിയ വർഗീസ് കേസിലെ ഹൈക്കോടതി വിധി പല കോളജ് പ്രിൻസിപ്പൽമാരുടെയും നിയമനങ്ങൾ തുലാസിലാക്കും

പ്രിയ വർഗീസ് കേസിലെ ഹൈക്കോടതി വിധി കോളജ് പ്രിൻസിപ്പൽ നിയമനത്തേയും ബാധിച്ചേക്കും. യു.ജി.സി ചട്ടം ദേദഗതി ചെയ്ത് ഡെപ്യൂട്ടഷൻ കാലയളവ് കൂടി കണക്കാക്കിയാണ് പ്രിൻസിപ്പൽ നിയമനത്തിന് സർക്കാർ ഉത്തരവിറക്കിയത്. കോടതിവിധി പ്രകാരം ഡെപ്യൂട്ടേഷൻ കാലയളവ് ഒഴിവാക്കിയാൽ പല പ്രിൻസിപ്പൽമാരുടെയും അധ്യാപന പരിചയം 15 വർഷത്തിൽ താഴെയാകും. ഇതോടെ ഇവർ പുറത്തുപോകേണ്ടി വരും.
യു.ജി.സി നിഷ്കർഷിച്ച അധ്യാപനപരിചയം ഇല്ലെന്ന് കാട്ടിയാണ് കണ്ണൂർ സർവകലാശാലയിലെ പ്രിയ വർഗീസിന്റെ നിയമനം കോടതി റദ്ദാക്കിയത്. ഡെപ്യൂട്ടേഷൻ കാലയളവും അഡ്മിനിസ്ട്രേറ്റീവ് പദവികളും നിയമനത്തിനു വേണ്ട യോഗ്യതയായി പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതിവിധിയിൽ പറയുന്നു. ഇതാണ് സംസ്ഥാനത്തെ പല കോളേജ് പ്രിൻസിപ്പൽമാരുടെയും നിയമനങ്ങളും തുലാസിലാക്കുന്നത്.
പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകണമെങ്കിൽ 15 വർഷം അധ്യാപന പരിചയം വേണമെന്നാണ് യു.ജി.സി ചട്ടം. എന്നാൽ ഡെപ്യൂട്ടേഷൻ സർവീസ് കൂടി യോഗ്യതയായി കണക്കാക്കാമെന്ന് കാട്ടി സർക്കാർ 2022 ജൂൺ 21 ന് ഉത്തരവ് ഇറക്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ പലർക്കും പ്രിൻസിപ്പൽ നിയമനവും ലഭിച്ചു. കോടതി വിധിയോടെ യുജിസി ചട്ടം മറികടന്നു കൊണ്ടുള്ള ഈ ഉത്തരവും അസാധുവാകും.
പ്രിൻസിപ്പൽമാരില്ലാത്ത 66 കോളേജുകളിലേക്കുള്ള പട്ടിക തയ്യാറാക്കിയെങ്കിലും നിയമനം നടന്നിട്ടില്ല. ഹൈക്കോടതി വിധി പ്രകാരം ഇതിലുൾപ്പെട്ടവരും അയോഗ്യരായേക്കും. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ നിയമോപദേശം തേടാനാണ് സർക്കാർ നീക്കം.
Story Highlights: High Court verdict Priya Varghese college principals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here