തരൂരിന്റെ പരിപാടിയിൽ പങ്കെടുത്തത് കെ. സുധാകരന്റെ അനുവാദത്തോടെ; വിശദീകരണവുമായി റിജിൽ മാക്കുറ്റി

ശശി തരൂരിന്റെ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. സംഘപരിവാറിനെതിരായ പരിപാടിയിൽ പങ്കെടുക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അനുവാദം വാങ്ങിയാണ് പരിപാടിയ്ക്കെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ( Rijil Makkutty explains participation in Tharoor’s program ).
പരിപാടിയിൽ ശശി തരൂരിനെ പുകഴ്ത്തി എം.കെ രാഘവൻ എം.പി രംഗത്തെത്തി. വിഷയത്തിൽ ഡി.സി.സി പ്രസിഡന്റിനെ തള്ളുകയാണ് എം.കെ രാഘവൻ. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും യൂത്ത്കോൺഗ്രസ് ജില്ലാകമ്മിറ്റി തരൂരിന്റെ പരിപാടി റദ്ദാക്കിയത് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി അധ്യക്ഷനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. ഇത് താൻ ഒറ്റയ്ക്ക് സംഘടിപ്പിച്ച പരിപാടി അല്ല.
ഈ വിഷയത്തിൽ അന്വേഷണ കമ്മീഷനെ വെയ്ക്കണം. എല്ലാവിവരങ്ങളും കമ്മീഷന് മുന്നിൽ വ്യക്തമാക്കും. ഇത് വളറെ ഗൗരവമുള്ള വിഷമായി കെ.പി.സി.സി അന്വേഷിക്കണം. പരിപാടി റദ്ദാക്കിയതിൽ ഏറെ ദുഃഖമുണ്ട്. യൂത്ത്കോൺഗ്രസ് പരിപാടി റദ്ദാക്കിയപ്പോഴാണ് ജവഹർ യൂത്ത് ഫൗണ്ടേഷനെ താൻ സമീപിച്ചത്. ഇന്ത്യയിൽ നരേന്ദ്രമോദിക്കെതിരെ ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് ശശി തരൂരെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയുടെ വേദിയിൽ വെച്ച് കോൺഗ്രസ് എം.പി ശശി തരൂരിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. ഒരു വിഭാഗം കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ കോഴിക്കോട് നടക്കുന്ന തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ, വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഡി.സി.സി ജനറൽ സെക്രട്ടറി ഐ.പി രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തരൂർ പങ്കെടുക്കുന്ന ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടിയിലാണ് പ്രവർത്തകർ പങ്കെടുക്കുന്നത്.
കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി തരൂർ നടത്തുന്ന ജില്ലാ പര്യടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണ് തരൂരിന്റെ കോഴിക്കോട്ടെ പരിപാടി പുരോഗമിക്കുന്നത്. ഇന്നു മുതൽ 4 ദിവസമാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ തരൂരിന്റെ പര്യടനം നടക്കുന്നത്.
തരൂരിന്റെ സന്ദർശനം എം.കെ. രാഘവൻ എം.പി ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ വിഭാഗീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് പര്യടനം നടത്തുന്നതെന്ന വാർത്ത വന്നതിൽ പലർക്കും ആശങ്കയുണ്ടെന്നും അതിനാലാണ് യൂത്ത് കോൺഗ്രസ് പിൻമാറിയതെന്നുമാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം.
തനിക്ക് ആരെയും ഭയമില്ലെന്നും തന്നെയും ആരും ഭയപ്പെടേണ്ടെന്നുമാണ് തരൂർ പ്രതികരിച്ചത്. ശശി തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത് വലിയ വിവാദമായിരുന്നു. ‘സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിലാണ് സെമിനാർ നടക്കുന്നത്. കോൺഗ്രസ് അനുഭാവ സംഘടനയായ ജവഹർ യൂത്ത് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
Story Highlights: Rijil Makkutty explains participation in Tharoor’s program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here