Janaki Ammal: ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ, ബോട്ടണി പ്രൊഫസറായ ആദ്യ സ്ത്രീ; ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയ തലശേരിക്കാരി

ഹിസ്റ്ററികൾ പലപ്പോഴും ഹിസ് സ്റ്റോറികൾ ആയി പോകാറുണ്ട്. ചരിത്രത്തിന്റെ ഭാഗമായ ശാസ്ത്ര സംഭാവനകൾ എടുത്താൽ മുൻ നിരയിൽ തന്നെ എണ്ണം പറഞ്ഞ പുരുഷ ശാസ്ത്രജ്ഞന്മാരെ നിരത്തിവയ്ക്കാൻ തക്കം പോന്ന ചരിത്ര പിൻബലം ഒരോ ഭാരതീയനുമുണ്ടാകും. എന്നാൽ അവയിൽ എത്ര സ്ത്രീജനങ്ങൾ ഉണ്ടാകുമെന്ന് നോക്കിയാൽ കേൾക്കാനാകും പുരുഷ വീരന്മാരുടെ പാച്ചിലിൽ മുങ്ങിപ്പോയ സ്ത്രീശബ്ദങ്ങളെ. ആ പട്ടികയിൽ മുൻപന്തിയിൽ തന്നെ പറയാൻ കഴിയുന്നതാണ്, അതുല്യ പ്രതിഭ ആയിരുന്നിട്ടും ഏറെ വൈകി മാത്രം പരിഗണിക്കപ്പെട്ടു പോയ ജാനകി അമ്മാൾ എന്ന വ്യക്തിത്വം ( who is janaki ammal ).
ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ, ഇന്ത്യയിൽ ബോട്ടണി പ്രൊഫസറായ ആദ്യ സ്ത്രീ, സ്വതന്ത്ര ഇന്ത്യയിൽ ‘ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ’ പുനഃസംഘടിപ്പിക്കാൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു നേരിട്ട് ക്ഷണിച്ചുകൊണ്ടുവന്ന ശാസ്ത്രജ്ഞ, ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിൽ പ്രവർത്തിച്ച ഗവേഷക, സസ്യജാതികൾക്കിടയിൽ ‘വർഗാന്തര സങ്കരണം’ സാധ്യമാണെന്ന് തെളിയിച്ച വനിതാ ശാസ്ത്രജ്ഞ എന്നിങ്ങനെ ബഹുമതികൾക്ക് അർഹയായി ജാനകി അമ്മാൾ. സ്ത്രീകൾക്ക് മാന്യമായ സ്ഥാനം ലഭിക്കാതെ ഇരുന്ന 19 ആം നൂറ്റാണ്ടിന്റെ ആദ്യ കാലം തൊട്ടെ സ്വന്തം ആർജ്ജവം മാത്രം കൈമുതലാക്കി പ്രവർത്തിച്ച ഈ ധീര വനിതാ, മലയാളി സർവോപരി തലശേരിക്കാരി ആയിരുന്നെന്ന് പോലും എത്ര പേർക്കറിയാം. ശാസ്ത്രത്തിലെ ഇന്ത്യൻ സ്ത്രീകളെ വീണ്ടെടുക്കുക പോലും വലിയ പ്രയത്നമാണെന്നിരിക്കെ, 1897 ൽ തലശ്ശേരിയിലെ ചേറ്റംകുന്നിലെ പുരാതന തിയ്യകുടുംബത്തിൽ പിറന്ന ജാനകിയുടെ ജീവിതം പലയിടത്തും വിസ്മരിക്കപ്പെട്ടിട്ടുണ്ട്. ജാനകിയുടെ പിതാവ് ഇ കെ കൃഷ്ണൻ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയിൽ ഒരു ഹൈക്കോടതി സബ് ജഡ്ജിയായിരുന്നു.
ജീവിതം ഉടനീളം സസ്യങ്ങളോടും പൂക്കളോടും കൂട്ട് കൂടിയാണ് ജാനകി അമ്മാൾ ജീവിച്ചത്. വീട്ടിലെ ജാലകങ്ങൾക്ക് എപ്പോഴും അഭിമുഖമായി വലിയ പൂന്തോട്ടങ്ങൾ ജാനകി പരിപാലിച്ചു പോന്നിരുന്നു. വീട്ടിൽ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും, അക്കാലത്തു സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെന്ന് കരുതിയിരുന്ന കേരളത്തിലെ തീയ്യ സമുദായത്തിൽപ്പെട്ട ജാനകി ജാതി വ്യവസ്ഥയുടെ വികലമായ പിന്തിരിപ്പൻ മനോഭാവങ്ങളെയും പുറന്തള്ളിക്കൊണ്ടാണ് തന്റെ ലക്ഷ്യങ്ങൾക്ക് പുറകെ പോയത്.
അവളെ തടയാൻ അവൾ ആർക്കും അനുവാദം കൊടുത്തിരുന്നില്ല. ആരെങ്കിലും നിരുത്സാഹപ്പെടുത്തിയാൽ, ജാനകി അത് മറികടന്ന് മുന്നോട്ട് പോകുമായിരുന്നെന്നുവെന്ന്, ‘ക്രോമസോം വുമൺ, നോമാഡ് സയന്റിസ്റ്റ്: ഇ കെ ജാനകി അമ്മാൾ, എ ലൈഫ് 1897-1984 ‘ എന്ന സാവിത്രി പ്രീത നായർ രചിച്ച ജാനകി അമ്മാളിന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ജാനകി ഉന്നത വിദ്യാഭ്യാസത്തിനായി മദ്രാസിലേക്ക് പോയിരുന്നു. 1924-ൽ, യുഎസിലെ മിഷിഗൺ സർവ്വകലാശാലയിൽ നിന്ന് അഭിമാനകരമായ സ്കോളർഷിപ്പ് ലഭിക്കുമ്പോൾ അവർ ഒരു വനിതാ കോളജിൽ പഠിപ്പിക്കുകയായിരുന്നു. എട്ട് വർഷത്തിന് ശേഷം ബൊട്ടാണിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ജാനകി മാറി.
താമസിയാതെ അവൾ ഇന്ത്യയിലേക്ക് മടങ്ങി, കോയമ്പത്തൂരിലെ കരിമ്പ് ബ്രീഡിംഗ് സ്റ്റേഷനിൽ ചേരുന്നതിന് മുമ്പ് സസ്യശാസ്ത്രം പഠിക്കുന്നതിൽ ജാനകി ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവിടെയാണ് ജാനകി കരിമ്പ് ക്രോസ് ബ്രീഡിംഗ്, മറ്റ് ചെടികൾ എന്നിവയുമായി ചേർന്ന് ഇന്ത്യയിൽ തഴച്ചുവളരാൻ കഴിയുന്ന, ഉയർന്ന വിളവ് തരുന്ന പുതിയ ഇനം കരിമ്പിൻ രൂപം കൊടുക്കാൻ പ്രവർത്തിച്ചത്.
1930-കളിൽ കോയമ്പത്തൂരിൽ ഇംപീരിയൽ ഷുഗർകെയ്ൻ സ്റ്റേഷനിൽ കരിമ്പുഗവേഷണത്തിനിടെ നടത്തിയ ആ മുന്നേറ്റം, ലോകത്തെ പ്രമുഖ ശാസ്ത്രജേണലായ ‘നേച്ചറി’ലാണ് പ്രസിദ്ധീകരിച്ചത്.
പക്ഷേ അതിന്റെ ക്രെഡിറ്റ് ജാനകി അമ്മാളിന് ലഭിച്ചില്ല. ജാനകിയുടെ ജോലിയിൽ അർഹതപ്പെട്ട അംഗീകാരം പോലും കിട്ടാഞ്ഞതിൽ അതൃപ്തി അനുഭവിച്ച് ജാനകി ഒരിക്കൽ ഇങ്ങനെ പറഞ്ഞിരുന്നു “എന്റെ പ്രവർത്തികൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല – എന്റെ പേരിൽ ഒരു പരാമർശം പോലും ഇല്ല. അതാണ് ഇന്ത്യ ഞാൻ ‘ഫെലോ ഓഫ് ദി റോയൽ സൊസൈറ്റി’ ( FRS ) അംഗീകാരത്തിന് അർഹയാണെന്ന് പോലും നിങ്ങൾ കരുതുന്നില്ലേ,”
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
ഗണിതം, എഞ്ചിനീയറിംഗ്, ആരോഗ്യശാസ്ത്രം പ്രകൃതി ശാസ്ത്രം എന്നിവയിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്കായി റോയൽ സൊസൈറ്റി നൽകുന്ന അവാർഡ് ആണ് ഫെലോ ഓഫ് ദ റോയൽ സൊസൈറ്റി. സ്വന്തം രാജ്യമായ ഇന്ത്യയിൽ പോലും വേണ്ടത്ര അംഗീകാരം ലഭിക്കാതിരുന്ന ജാനകിയുടെ സ്ഥിതി വിദേശത്തും വ്യത്യസ്തമായിരുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്.
പ്ലാന്റ് സൈറ്റോജെനെറ്റിക്‌സ്, ബ്രീഡിംഗ്, സൈറ്റോജിയോഗ്രാഫി എന്നീ മേഖലകളിലെ അവളുടെ സംഭാവനകളുടെ മഹത്തായ പ്രാധാന്യം കണക്കിലെടുത്തും, രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് മണ്ണിൽ പ്രവർത്തിച്ചു നൽകിയ മികച്ച സംഭാവനകളുടെ പേരിലും, ജാനകി FRSനു അർഹയായിരുന്നു. അത് സംഭവിച്ചിരുന്നെങ്കിൽ, ആ ശാസ്ത്ര സ്ഥാപനം അംഗീകരിക്കുന്ന ആദ്യത്തെ വെള്ളക്കാരി അല്ലാത്ത വനിതാ ശാസ്ത്രജ്ഞയായി ജാനകി മാറുമായിരുന്നു. എന്നാൽ അതുമുണ്ടായില്ല.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ 1940 ഇൽ- ലണ്ടനിലേക്ക് മാറിയിരുന്ന ജാനകി അവിടെ, ജോൺ ഇന്നസ് ഹോർട്ടികൾച്ചറൽ സ്ഥാപനത്തിൽ ചേർന്നു ഗവേഷണം തുടർന്നു. ആ സമയങ്ങളില്ലെല്ലാം, ബ്രിട്ടനെ ബാധിച്ച യുദ്ധ കെടുതികളെയും മറികടന്നാണ് ജാനകിയിലെ കർമ്മ നിരതമായ മനസ് അധ്വാനിച്ചത്.
1940 സെപ്റ്റംബർ 7നാണ് നാസി ജർമ്മനി, യുകെയിൽ തന്ത്രപരമായ ബോംബാക്രമണം ആരംഭിച്ചത്, 1941 മെയ് 11 വരെ ഇത് നീണ്ടുനിന്നു. പതിനാറ് ബ്രിട്ടീഷ് നഗരങ്ങളാണ് ആ കനത്ത വ്യോമാക്രമണത്തിൽ തകർന്നത്. 40,000-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടു. തുടർച്ചയായി ബോംബേറുണ്ടായ 57 രാത്രികൾ പോലും ഉണ്ടായിരുന്നു.
ഈ സമയത്ത് ജാനകി എഴുതിയ ഒരു കത്തിൽ അന്നത്തെ പ്രതികൂല സാഹചര്യങ്ങളെ മാനസീക ശക്തിയാൽ പ്രതിരോധിച്ച ഒരു ധീര വനിതയുടെ മുഖം വ്യക്തമായി തെളിഞ്ഞു കാണാം, കത്തിൽ ജാനകി ഇങ്ങനെ പറഞ്ഞു.
‘രാവും പകലും തുടരെ വ്യോമാക്രമണം നടക്കുന്നു, സൈറൺ മുഴങ്ങുന്നു. ലണ്ടൻ കടന്നുപോകുന്ന ഭീകരത നിങ്ങൾക്ക് ഊഹിക്കാനാവില്ല, പക്ഷേ എനിക്ക് പരിഭ്രാന്തിയില്ല. ഇതിലെല്ലാം ഞാൻ പെട്ടുപോയതിൽ അൽപ്പം പോലും ഖേദിക്കുന്നുമില്ല. Life isn’t worth it without a sense of danger.’
യുദ്ധസാഹചര്യങ്ങൾക്കിടയിൽ, 1943-ലെ പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ജാനകി തന്റെ സഹോദരന് എഴുതിയ കത്തിൽ ഇങ്ങനെയും പറയുന്നുണ്ട്. ‘ഇന്ത്യയിലേക്ക് കൂടുതൽ തവണ കത്തെഴുതാൻ കഴിയണമെന്ന് മാത്രമാണ് ഞാൻ ഈ പുതുവത്സരത്തിൽ ആഗ്രഹിക്കുന്നത്. ഞാൻ ഇതുവരെ മരിച്ചിട്ടില്ല! അതിനാൽ നിങ്ങൾക്ക് സന്തോഷിക്കാനുള്ള വകയുണ്ട്’.
കുടുംബം എത്ര തന്നെ തിരികെ വിളിച്ചിട്ടും ജാനകി ഭയപ്പെട്ട് പിന്മാറാൻ തയ്യാറായില്ല. അവൾ തന്റെ പരിമിത സാഹചര്യത്തിൽ തന്നെ ലക്ഷ്യത്തിനായി പൊരുതികൊണ്ടേ ഇരുന്നു. സസ്യ ശാസ്ത്രത്തെ ആഴത്തിൽ സ്നേഹിച്ച ജാനകി തന്റെ ജീവിതത്തിലെ സുഖദുഃഖങ്ങളെല്ലാം, തന്റെ കർമ്മത്തോട് തന്നെ ചേർത്ത് വച്ചു. ബോംബേറ് നടക്കുന്ന സമയത്തു പോലും, ജാനകി തന്റെ ജോലിയിൽ മുടക്കം വരുത്തിയിരുന്നില്ല, കട്ടിലിന്റെയും, മേശയുടെയും അടിയിൽ കയറി ഇരുന്ന്, ബോംബേറ് തീരുമ്പോൾ വീണ്ടും ജോലിയിൽ ഏർപ്പെട്ടു.
1945 മെയ് 18 ന് ബ്രിട്ടനും പാശ്ചാത്യ സഖ്യകക്ഷികളും ഹിറ്റ്ലറുടെ സൈന്യത്തിനെതിരെ വിജയം വരിച്ചു. എന്നാൽ, ശേഷം യൂറോപ്പിനെ കാത്തിരുന്നത് വലിയ ഭക്ഷ്യ ക്ഷാമം ആയിരുന്നു. ഇതിനിടെ ഓഗസ്റ്റിൽ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബാക്രമണവും ഉണ്ടായി. അണുബോംബിംഗിൽ തകർന്ന ഒരു ലോകത്ത്, ഡാർലിംഗ്ടണിന്റെയും ജാനകിയുടെയും ‘ക്രോമസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്സ് ‘ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടു. യുദ്ധത്തിന്റെ ഒരു നല്ല ഉൽപ്പന്നമായിരുന്നു അത്.
ഇന്നും, ശാസ്ത്ര വിദ്യാർത്ഥികളുടെ ഒരു റഫറൻസ് മാനുവൽ ആയി അറ്റ്ലസ് നിലനിൽക്കുന്നു. എന്നാൽ, ഇത് പിറവിയെടുത്ത സമയവും, കാലത്തിന്റെ ഭീകരതയും, പലർക്കും ഇന്നും അജ്ഞമാണ്.
ഇതിനിടെ, വിസ്ലിയിലെ റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റി ഗാർഡനിൽ ജോലി ചെയ്യുന്ന ആദ്യത്തെ വനിതാ ശാസ്ത്രജ്ഞയായും അവർ മാറി. ജാനകി അമ്മാൾ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും, ആസ്വദിച്ചു തന്നെ ജോലി ചെയ്തു. കർശനമായ ആ ശാസ്ത്രീയ മനസിനെ പിന്നോട്ടുവലിക്കാൻ, ഒരു ഭീകരതയ്ക്കും കഴിഞ്ഞില്ല.
1951-ൽ ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ജാനകിയോട് രാജ്യത്തേക്ക് മടങ്ങാനും ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ (ബിഎസ്‌ഐ) പുനഃക്രമീകരിക്കാനും ആവശ്യപ്പെട്ടു. ജാനകി ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിച്ചു. എന്നാൽ അവളുടെ പുരുഷ സഹപ്രവർത്തകർ ഒരു സ്ത്രീയിൽ നിന്ന് കമാൻഡുകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയും ബിഎസ്ഐ പുനഃസംഘടിപ്പിക്കാനുള്ള അവളുടെ ശ്രമങ്ങൾ നിരസിക്കുകയും ചെയ്തു.” ജാനകിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പൂർണ്ണ സ്വീകാര്യത ലഭിച്ചിട്ടില്ലെന്ന് ജീവ ചരിത്രത്തിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് അവൾക്ക് വലിയ വേദനയുണ്ടാക്കി, അതിൽ നിന്ന് പൂർണ്ണമായും കരകയറാൻ ജാനകിയ്ക്ക് കഴിഞ്ഞില്ല.
1948-ൽ നേപ്പാളിലേക്ക് സസ്യ പര്യവേഷണത്തിന് പോകുന്ന ആദ്യത്തെ വനിതയായി ജാനകി മാറി. സസ്യശാസ്ത്രപരമായി ഏഷ്യയിലെ ഏറ്റവും സവിശേഷമായ സംഭവമായിരുന്നു അത്. അവർക്ക് 80 വയസ്സുള്ളപ്പോൾ ആണ്, ഇന്ത്യൻ സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ നൽകി ജാനകി അമ്മാളിനെ ആദരിക്കുന്നത്. 1984-ൽ ജാനകി അമ്മാൾ എന്ന ധീര വനിതാ ശാസ്ത്രജ്ഞ മരണപ്പെട്ടു. ചരിത്ര താളുകളിൽ ജാനകിക്ക് അർഹമായ അംഗീകാരം ലഭിച്ചില്ലെങ്കിലും ജീവിതപഠനത്തോടുള്ള അഭിനിവേശം ഒരിക്കലും ജാനകിയെ തന്റെ കർത്തവ്യത്തിൽ നിന്നും മാറ്റി നിറുത്തിയില്ല. ഞാൻ മരിച്ചാലും, എന്റെ സംഭാവനകൾ എന്നും നിലനിൽക്കുമെന്ന് ജാനകി അമ്മാൾ പറഞ്ഞിരുന്നതായി ജീവ ചരിത്രത്തിൽ സാവിത്രി പ്രീത നായർ രേഖപ്പെടുത്തിയിട്ടുണ്ട്. ജാനകിയുടെ ജീവിതം ബൗദ്ധിക സമഗ്രതയുടെ ജ്വലിക്കുന്ന സാക്ഷ്യമായി ഇന്നും തുടരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here