ഉമ്മൻ ചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചു; കോട്ടയം യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ തർക്കം

ശശി തരൂർ വിഷയം ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ തർക്കം. പാർട്ടി ജില്ലാ നേതൃത്വത്തെ പരിപാടി അറിയിക്കാത്തത് തെറ്റെന്ന് ഒരുവിഭാഗം വിമർശനം ഉന്നയിച്ചു.
വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ജില്ലാ പ്രസിഡൻ്റ് തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ല. ഉമ്മൻ ചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും വിമർശനമുയർന്നു.
അനാവശ്യ ചർച്ചകൾ പരിപാടിയുടെ ശോഭ കെടുത്തുമെന്നും വിമർശനമുയർന്നു. ഡിസിസി പ്രസിഡൻ്റിനെ തള്ളി പ്രസ്താവന നടത്തിയ ശബരീനാഥനെതിരെ പ്രമേയം പാസാക്കമെന്നും ആവശ്യമുയർന്നു.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ചിന്റു ജോയ് കുര്യനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ചിന്റു കുര്യൻ ജോയി പാർട്ടിയെ വെട്ടിലാക്കിയെന്ന് ഒരു വിഭാഗം ആരോപിച്ചു. ശശി തരൂർ പരിപാടിയെ എതിർത്ത് ഒരു വിഭാഗം രംഗത്തെത്തി. തുടർന്ന് പരിപാടി നടത്തുമെന്ന തീരുമാനത്തിൽ യോഗം പിരിഞ്ഞു. വൈകിട്ട് ആറു മണിക്ക് തുടങ്ങിയ യോഗം എട്ടുമണിയോടെയാണ് അവസാനിച്ചത്.
ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് പരിപാടിയെ തള്ളി കോട്ടയം ഡിസിസിയും രംഗത്തെത്തിയിരുന്നു. ജില്ലയിലെ നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്നാണ് വിമർശനം. യൂത്ത് കോൺഗ്രസിന്റെ പരിപാടിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങൾ വഴിയാണെന്ന് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പറഞ്ഞു.
പെട്ടെന്ന് നിശ്ചയിച്ചതല്ലാതെയുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോൾ യൂത്ത് കോൺഗ്രസ് ഡിസിസിയോട് ആലോചിക്കണമെന്നത് സംഘടനാപരമായ ഒരു രീതിയാണെന്ന് നാട്ടകം സുരേഷ് പറഞ്ഞു. എന്നാൽ ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള പരിപാടിയെക്കുറിച്ച് കൂടിയാലോചന നടത്തിയില്ല. യൂത്ത് കോൺഗ്രസിന്റെ കീഴ് വഴക്കം അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മലബാറിൽ ഉൾപ്പെടെ ശശി തരൂരിന് വേദികൾ നിഷേധിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് കോട്ടയം മഹാസമ്മേളനത്തിൽ ശശി തരൂർ പങ്കെടുക്കുമെന്ന തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിൽ പ്രതിപക്ഷ നേതാവിന്റെ പേരില്ല എന്നതും ശ്രദ്ധേയമാണ്. ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലുൾപ്പെടെ പോസ്റ്റർ വ്യാപകമായി പ്രചരിച്ചിരുന്നു.
Story Highlights : Dispute in Kottayam Youth Congress Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here