കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം; നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി
കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ഇന്നും കനത്ത പ്രതിഷേധം. സമരസമിതി പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി. കോഴിക്കോട് കോർപ്പറേഷന് മുന്നിൽ യുഡിഎഫ് കൗൺസിലർമാർ നിൽപ്പ് സമരം നടത്തി. നാട്ടുകാരുമായി ചർച്ച നടത്തണമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ.
കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പൂർണ്ണമായും ഉപരോധിച്ചായിരുന്നു ഇന്നത്തെ സമരം. ഫൈബർ വള്ളങ്ങളും മരത്തടികളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ചാണ് റോഡ് ഉപരോധിച്ചത്. പോലീസ് ഗതാഗത തടസ്സം നീക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല.
ഇതോടെയാണ് ഇന്ന് നിർമ്മാണ പ്രവർത്തങ്ങൾ തടസ്സപ്പെട്ടത്. നിർമ്മാണം നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് നേതാക്കൾ.
സമരത്തിന് ഐക്യദാർഢ്യവുമായി കോഴിക്കോട് കോർപ്പറേഷന് മുന്നിൽ യുഡിഎഫ് കൗൺസിലർമാർ നിൽപ്പ് സമരം നടത്തി. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വികസന പദ്ധതികൾ അടിച്ചേൽപ്പിക്കണമെന്ന നിലപാടില്ലെന്ന് മന്ത്രിയും സ്ഥലം എംഎൽഎയുമായ അഹമ്മദ് ദേവർ കോവിൽ.
കൂടുതൽ സംഘടനാ നേതാക്കളും കോതിയിലെ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.
Story Highlights : kothi protest construction halted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here