ശീതയുദ്ധത്തിനിടയിലെ പ്രചാരണം: ഹിമാചലില്‍ പൈലറ്റും ഗുജറാത്തില്‍ ഗെഹ്ലോട്ടും; താരപ്രചാരകര്‍ പയറ്റിയ തന്ത്രങ്ങള്‍ ഫലിച്ചോ?

രാജസ്ഥാനിലെ ശീതയുദ്ധത്തിനിടയിലും അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായിരുന്നു. ഗെഹ്ലോട്ട് ഗുജറാത്തിലും സച്ചിന് പൈലറ്റ് ഹിമാചല്‍ പ്രദേശിലുമാണ് പ്രചാരണം നടത്തിയത്. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നിര്ണായകമാണെന്നതിനൊപ്പം തന്നെ രാജസ്ഥാനില്‍ നിന്നുള്ള താരപ്രചാരകര്‍ക്ക് തെരഞ്ഞെടുപ്പ് വിജയങ്ങള്‍ മറ്റൊരു പരീക്ഷണം കൂടിയായിരുന്നു. ( Rajasthan leaders will be tested in Gujarat and Himachal)
മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റേയും പ്രചരണത്തിന്റേയും ഓരോ ഘട്ടങ്ങളും നിരീക്ഷിക്കാന്‍ അശോക് ഗെലോട്ടിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. സച്ചിന് പൈലറ്റിനെ ഹിമാചല്‍ പ്രദേശിലേക്ക് നിരീക്ഷകനായും പാര്‍ട്ടി അയച്ചു. നിരവധി റാലികളാണ് സച്ചിന് പൈലറ്റ് ഹിമാചല്‍ പ്രദേശില്‍ നയിച്ചത്.
പ്രിയങ്കാ ഗാന്ധിയുടേയും സച്ചിന് പൈലറ്റിന്റേയും ഉള്‍പ്പെടെ റാലികളും പ്രചരണവും കോണ്‍ഗ്രസിന്റെ വിജയത്തിന് വഴിവച്ചതായി വിലയിരുത്തലുണ്ട്. കുളുവില്‍ ഉള്‍പ്പെടെ സച്ചിന് റാലികള്‍ സംഘടിപ്പിച്ചു. മുന്‍പ് നല്കിയ ഒരു വാഗ്ദാനവും അഞ്ച് വര്‍ഷം കൊണ്ട് ബിജെപിക്ക് പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് സച്ചിന് റാലികളില്‍ എണ്ണിപ്പറഞ്ഞു.
ഗുജറാത്തിലും നിരവധി റാലികളില്‍ സച്ചിന് പൈലറ്റ് പങ്കെടുത്തിരുന്നു. സച്ചിന് പൈലറ്റ് പങ്കെടുക്കുന്ന റാലികളില്‍ വമ്പിച്ച ജനപങ്കാളിത്തമാണ് ദൃശ്യമായത്.
ഗുജറാത്തിലെ 51 നഗരങ്ങളിലായി 15 ലക്ഷത്തിലധികം രാജസ്ഥാനികളുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ നാല് ലക്ഷം ഗോത്രവിഭാഗക്കാരാണ്. ഇവരില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള പ്രചാരണത്തിന് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍.
ഗുജറാത്തിലെ 156 സീറ്റുകളിലാണ് ബിജെപി മുന്നിലെത്തിയത്. 17 സീറ്റുകളില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റുകളില്‍ എഎപിയും മറ്റുള്ളവര്‍ നാല് സീറ്റുകളിലും മുന്നിലെത്തി. ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചടക്കിയപ്പോള്‍ 25 സീറ്റുകളാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്. മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും മുന്നിലെത്തി.
Story Highlights: Rajasthan leaders will be tested in Gujarat and Himachal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here