ഹിമാചലിൽ ബിജെപിയുടെ കുതിരക്കച്ചവടത്തിൽ ഭയമില്ലെന്ന് വിക്രമാദിത്യ സിംഗ്

ഹിമാചലിൽ ബിജെപിയുടെ കുതിരക്കച്ചവടത്തിൽ ഭയമില്ലെന്ന് വിക്രമാദിത്യ സിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. കോൺഗ്രസ് കരുതലോടെയാണ് നീങ്ങുന്നത്. ആവശ്യമെങ്കിൽ എംഎൽഎമാരെ സുരക്ഷിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു ( vikramaditya singh BJP Himachal ).
താൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട പ്രവർത്തകരുടെ സ്നേഹത്തിന് നന്ദിയുണ്ട്. എംഎൽഎമാരുടെയും, ഹൈക്കമാൻഡിന്റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കും. വീരഭദ്രസിംഗിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും വിക്രമാദിത്യ സിംഗ് പറഞ്ഞു. ഹിമാചൽപ്രദേശ് പിസിസി അധ്യക്ഷ പ്രതിഭാസിംഗിന്റെ മകനും ഷിംല റൂറിലിലെ എംഎൽഎയുമാണ് വിക്രമാദിത്യസിംഗ്.
അതേസമയം, ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്നു.
ഇതിനായി ഇന്ന് നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഓപ്പറേഷൻ ലോട്ടസ് സാധ്യത കണക്കിലെടുത്ത് എംഎൽഎമാരെ ചണ്ഡിഗഡിലേക്ക് മാറ്റിയിരുന്നു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, എഐസിസി നിരീക്ഷകരായ ഭൂപീന്ദർ ഹൂഡ സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12നാണ് നിയമസഭകക്ഷി യോഗം. ചണ്ഡിഗഡിൽ വച്ച് നടത്താൻ തീരുമാനിച്ച യോഗം ഷിംലിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് കോൺഗ്രസ്.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ യോഗം തീരുമാനമെടുക്കാതെ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഒറ്റവരി പ്രമേയം പാസാക്കിയേക്കും. താക്കൂർ അല്ലെങ്കിൽ ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രിയാകുന്നതാണ് ഹിമാചലിൽ പതിവ്. നദൗൻ മണ്ഡലത്തിൽ നിന്ന് വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സുഖ് വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. സുഖുവിനാണ് കൂടുതൽ എംഎൽഎമാരുടെ പിന്തുണ.
വീരഭദ്ര സിംഗിന്റെ തുടർച്ചക്കായി ഭാര്യ പ്രതിഭ സിംഗിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിക്കായും മുൻ മുഖമന്ത്രി വീർ ഭദ്ര സിങിന്റെ മകൻ വിക്രമാദിത്യ സിങ്ങിനായും സമ്മർദം ഉണ്ടായേക്കും. പാർട്ടിയെ വിജയത്തിലേക്കെത്തിച്ചതിൽ വലിയ പങ്കുള്ളതിനാൽ പിസിസി അധ്യക്ഷ പ്രതിഭ സിങ്ങിന്റെ നിലപാടും നിർണായകമാകും.
Story Highlights: vikramaditya singh has no fear of BJP in Himachal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here