ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍; സര്‍ക്കാരിന്റേത് മികച്ച തീരുമാനമെന്ന് മല്ലിക സാരാഭായി ട്വന്റിഫോറിനോട്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന ബില്ലില്‍ പ്രതികരണവുമായി കലാമണ്ഡലം ചാന്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട മല്ലിക സാരാഭായി. സര്‍ക്കാരിന്റേത് മികച്ച തീരുമാനമെന്ന് മല്ലിക സാരാഭായി ട്വന്റിഫോറിനോട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല അഴിമതിരഹിതമാകാന്‍ ഉപകരിക്കും. കലാമണ്ഡലം ചാന്‍സിലറായുള്ള നിയമനത്തില്‍ സന്തോഷമുണ്ട്. എല്ലാവരെയും തുല്യരായി കാണുന്നെന്ന തരത്തിലാണെങ്കില്‍ താന്‍ ഇടതുപക്ഷത്താണ് എന്നും മല്ലിക സാരാഭായി വ്യക്തമാക്കി.
സര്‍വ്വകലാശാലകളില്‍ ചാന്‍സിലര്‍ സ്ഥാനത്തേക്ക് വിദഗ്ധരെ നിയോഗിക്കുന്നത് സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ഇത് ഉന്നത വിദ്യാഭ്യാസ മേഖല അഴിമതി രഹിതമാകാന്‍ ഉപകരിക്കും. കലാമണ്ഡലം ചാന്‍സിലറായുള്ള നിയമനം അതിയായ സന്തോഷം നല്‍കുന്നതാണ്. തനിക്ക് കലാമണ്ഡലത്തില്‍ നിന്നോ കേരളത്തില്‍ നിന്നോ ഒന്നും തട്ടിയെടുക്കാനില്ല. തനിക്കറിയുന്നത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ശ്രമിക്കും. തന്റെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്ക്കും മല്ലിക സാരാഭായി മറുപടി നല്‍കി. എല്ലാവരെയും തുല്യരായി കാണുന്നുവെന്ന തരത്തിലാണെങ്കില്‍ താന്‍ ഇടതുപക്ഷമെന്ന് മല്ലിക സാരാഭായ് പറഞ്ഞു. മറ്റ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാലകളുടെ ചാന്‍സിലറായി ആ മേഖലയില്‍ നിന്ന് തന്നെയുള്ള പ്രഗല്‍ഭരെ നിയമിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് മല്ലിക സാരാഭായുടെ നിയമനമെന്നാണ് മന്ത്രി വി എന്‍ വാസവന്‍ കലാമണ്ഡലം ചാന്‍സിലര്‍ നിയമനത്തില്‍ പ്രതികരിച്ചത്. സ്ത്രീശാക്തീകരണത്തിലും സാമൂഹ്യചുറ്റുപാടിലുമെല്ലാം സ്വന്തം നിലപാടുകള്‍ ധൈര്യപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മല്ലിക സാരാഭായി.
Read Also: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം: നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ ബില്‍ പരിഗണിക്കുമെന്ന് ഗവര്‍ണര്‍
അതേസമയം കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സറായുള്ള മല്ലികാ സാരഭായിയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. കലാരംഗത്ത് പാരമ്പര്യമുള്ളയാളാണ് മല്ലികാ സാരാഭായി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവരെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
Story Highlights: mallika sarabhai about Bill to remove Governor from the position of Chancellor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here